രാവിലെ 11 മുതൽ വെറ്റിലപ്പാറ മേഖലയിൽ റോഡ് ഉപരോധിക്കും. പെരിമ്പാറ, കൊഗളപ്പാറ, വാഴച്ചാൽ ആദിവാസി ഗോത്രങ്ങൾ ഉപരോധത്തിൽ പങ്കെടുക്കും.
തൃശൂർ: അതിരപ്പള്ളി മേഖലയിൽ അരിക്കൊമ്പനെതിരെ നാളെയും പ്രതിഷേധം. രാവിലെ 11 മുതൽ വെറ്റിലപ്പാറ മേഖലയിൽ റോഡ് ഉപരോധിക്കും. പെരിമ്പാറ, കൊഗളപ്പാറ, വാഴച്ചാൽ ആദിവാസി ഗോത്രങ്ങൾ ഉപരോധത്തിൽ പങ്കെടുക്കും. വാഴാനി, പലപ്പിള്ളി, മറ്റത്തൂർ, പരിയാരം, കോടശ്ശേരി, അതിരപ്പിള്ളി തുടങ്ങി ആറു പഞ്ചായത്തുകളിലുള്ളവർ പ്രതിഷേധത്തിനെത്തും. നാളെ 11 മണി മുതൽ 3 മണി വരേയാണ് ഉപരോധം. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ട് വരരുതെന്നാണ് പ്രതിഷേധക്കാർ ഉയർത്തുന്ന ആവശ്യം.
അതേസമയം, അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാൻ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. അതേസമയം, അരിക്കൊമ്പൻ കേസിൽ സുപ്രീംകോടതിയിൽ മൃഗസ്നേഹികളുടെ സംഘടന തടസഹർജി സമർപ്പിച്ചിട്ടുണ്ട്.
ഉപദ്രവകാരികൾ ആയ വന്യ മൃഗങ്ങളുടെ കാര്യത്തിൽ നടപടി എടുക്കാൻ അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് എന്നാണ് കേരളത്തിന്‍റെ വാദം. ഇക്കാര്യത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആകുന്നുവെന്നും കേരളം വാദിക്കുന്നു. അരികൊമ്പനുമായി ബന്ധപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസിൽ സി.കെ.ശശിയാണ് അപ്പീൽ ഫയൽ ചെയ്തത്.
അതിനിടെ, അരിക്കൊമ്പൻ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി സമർപ്പിച്ചിരിക്കുകയാണ് മൃഗസ്നേഹികളുടെ സംഘടന. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി' എന്ന മൃഗസ്നേഹികളുടെ സംഘടനയാണ് സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്തത്. അഭിഭാഷകൻ ജോൺ മാത്യു ആണ് തടസ ഹർജി ഫയൽ ചെയ്തത്. സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് സംഘടനയ്ക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകുന്ന ഹർജിയിൽ ഇടക്കാല ഉത്തരവ് സുപ്രീംകോടതി നൽകുന്നതിന് മുൻപ് തങ്ങളുടെ വാദം കേൾക്കണമെന്നാണ് ആവശ്യം.
