ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിനെതിരെ ഒൻപതാം തവണയും അച്ചടക്കനടപടി. അനുമതിയില്ലാതെ ഇംഗ്ലീഷ് പത്രത്തിൽ ലോട്ടറി വിൽപ്പനയെക്കുറിച്ച് ലേഖനമെഴുതിയതിനാണ് പുതിയ നടപടി. സർക്കാർ നടപടിയെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ച പ്രശാന്ത്, ഭരണകൂടവുമായുള്ള പോര് തുടരുകയാണ്.

തിരുവനന്തപുരം: എൻ.പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്കനടപടി. മാധ്യമങ്ങളോട് അനുമതിയില്ലാതെ സംസാരിച്ചെന്ന കുറ്റം ചൂണ്ടിക്കാട്ടിയാണ് ഒൻപതാം തവണയും നടപടി. ഇതേ കാര്യത്തിന് പ്രശാന്തിനെ എട്ടാം തവണ സസ്പെൻഡ് ചെയ്ത് ഇന്നലെ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. കേരളത്തിലെ ലോട്ടറി വിൽപ്പനയെ കുറിച്ച് ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ ലേഖനം ചൂണ്ടിക്കാട്ടിയാണ് ഇത്തവണത്തെ നടപടി. തുടർച്ചയായി അച്ചടക്കനടപടികളുടെ പേരിൽ സസ്പെൻഷൻ നീട്ടിക്കൊണ്ട് പോവാനാണ്, തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുന്നേയുള്ള അച്ചടക്കനടപടി. അതേസമയം, സർക്കാർ നടപടിയെ എൻ പ്രശാന്ത് പരിഹസിച്ചു. ചീഫ് സെക്രട്ടറിക്കാണോ, പരാജയപ്പെട്ട മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം എന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രശാന്ത് പരിഹസിച്ചു. എട്ടാമത്തെ കുറ്റപത്രം നൽകിയ മുഖ്യമന്ത്രി പിറ്റേന്ന് തന്നെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്നും, അതിനുശേഷവും നടപടിയെടുക്കാൻ 'മാനസിക വൈകല്യം' വേണമെന്നും അദ്ദേഹം കുറിച്ചു. ചീഫ് സെക്രട്ടറി ഡോ. ജയതിലകിനാണോ അതോ മുഖ്യമന്ത്രിക്കാണോ ഈ പ്രത്യേക അസ്വാസ്ഥ്യം എന്ന് അറിയില്ലെന്നും, ആർക്കായാലും 'ഗെറ്റ് വെൽ സൂൺ' നേരുന്നുവെന്നും ആയിരുന്നു പ്രശാന്തിന്റെ കുറിപ്പ്.

ഡോ. എ ജയതിലകിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചതിനെത്തുടർന്ന് 2024 നവംബർ 11-നാണ് പ്രശാന്തിനെ ആദ്യമായി സസ്പെൻഡ് ചെയ്തത്. സർക്കാർ സംവിധാനത്തിൽ ചില താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും സർക്കാരിൽ ലോബിയും കോക്കസും ഉണ്ടെന്നും പ്രശാന്ത് ആരോപിച്ചു. എസ് സി -എസ് ടി വകുപ്പിലെ കോടിക്കണക്കിന് രൂപയുടെ ഫയലുകൾ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് പിൻവലിച്ചതായും അദ്ദേഹം പറഞ്ഞു. സസ്പെൻഷൻ നിയമപരമായി നിലനിൽക്കില്ലെന്നും നീതി ലഭിക്കണമെങ്കിൽ സർക്കാർ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതിയിൽ പോയി തിരികെ സർക്കാരിനെ സേവിക്കാൻ താൽപ്പര്യമില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് തുടർച്ചയായുള്ള ഈ അച്ചടക്ക നടപടികൾ. സർക്കാരിനെതിരായ പരസ്യ നിലപാടുകളിൽ പ്രശാന്ത് ഉറച്ചുനിൽക്കുന്നതോടെ ഭരണകൂടവും ഉദ്യോഗസ്ഥനും തമ്മിലുള്ള പോര് കൂടുതൽ സങ്കീർണ്ണമാവുകയാണ്.