പിഎസ്‍സിയുടെ വിശ്വാസ്യത തകർന്നിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല  

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാരിന് ഒന്നും ഭയക്കാനില്ലെങ്കിൽ പിന്നെ എന്തുകൊണ്ട് കേസ് സിബിഐയെ ഏൽപിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Add Asianetnews as a Preferred SourcegooglePreferred

പിഎസ്‍സിയുടെ വിശ്വാസ്യത തകർന്നിരിക്കുകയാണ്. കുറ്റവാളികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേസിൽ നിയമവശങ്ങൾ പരിശോധിച്ച് വരുകയാണ്. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട കേസ് സർക്കാർ ​ഗൗരവമായി കാണുന്നില്ല. പിഎസ്‍സി പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേസ് നിയമപരമായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‍സിയുടെ വിശ്വാസ്യത പ്രശ്നത്തിലായിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പരീക്ഷയില്‍ ചില വ്യക്തികൾ തെറ്റായ മാർഗത്തിലൂടെ ഉത്തരമെഴുതിയതാണ് പ്രശ്നം. കുറ്റവാളികളെ കണ്ടെത്തണം എന്നു പറയുന്നത് പിഎസ്‍സിയാണ്. അതാണ് ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.