മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അനുകൂല തീരുമാനം; പിഎസ്‍സി എല്‍ജിഎസ് ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിച്ചു
മന്ത്രി എ കെ ബാലനുമായിട്ടാണ് സമരത്തിലുള്ള പിഎസ്‍സി ഉദ്യോഗാർത്ഥികളുമായി ഇന്ന് ചർച്ച നടത്തിയത്. രാവിലെ പതിനൊന്ന് മണിക്ക് മന്ത്രിയുടെ ചേംബറിലായിരുന്നു ചർച്ച.
തിരുവനന്തപുരം: പിഎസ്‍സി എല്‍ജിഎസ് ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിച്ചു. മന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായതിനെ തുടര്‍ന്നാണ് പിഎസ്‍സി ഉദ്യോഗാർത്ഥികള്‍ തീരുമാനം അറിയിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാല്‍ തെര. കമ്മീഷനുമായി ആലോചിച്ച ശേഷം ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികള്‍ പ്രതികരിച്ചു.
നൈറ്റ് വാച്ച്മാന്‍ തസ്തികയുടെ ജോലിസമയം എട്ട് മണികൂറാക്കി ക്രമീകരിച്ച് കൂടുതൽ അവസരം സൃഷ്ടിക്കും എന്ന് മന്ത്രി ഉറപ്പ് നല്‍കി. നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഈ ഒഴിവുകള്‍ നികത്തുമെന്നും ചര്‍ച്ചയില്‍ തീരമാനമായി. പിന്തുണച്ച സംഘടനകള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ നന്ദിയറിയിച്ചു. അതേസമയം, സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും. സമരം ശക്തമായി തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും സിപിഒ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഇനി ഒന്നും ചെയ്യാനില്ലെന്ന നിലപാട് തുടരുകയാണ് സർക്കാർ.
അതേസമയം, യൂത്ത് കോൺഗ്രസിന്റെ നിരാഹാര സമരം ഇന്ന് അവസാനിച്ചേക്കും. സമരത്തെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗം ശംഖുമുഖത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ സർക്കാരിന്റെ കാലത്ത് നിയമനം ലഭിച്ചവർക്ക് സ്വീകരണവും നൽകും.