പിഎസ്‍സി സമരം തീർക്കാൻ സർക്കാർ; മന്ത്രിസഭാ യോഗം അനുകൂല തീരുമാനമെടുത്തേക്കും
ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ നിയമനത്തിനായി പുതിയ തസ്തികകൾ വേഗത്തിൽ കണ്ടെത്താനും പുനർവിന്യാസം വഴി 235 തസ്തികകൾ കണ്ടെത്താനുള്ള ശുപാർശ ആഭ്യന്ത രസെക്രട്ടറി ഇന്നലെ സർക്കാറിന് നൽകിയിരുന്നു.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അനുകൂലതീരുമാനമെടുക്കാൻ സാധ്യത. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ നിയമനത്തിനായി പുതിയ തസ്തികകൾ വേഗത്തിൽ കണ്ടെത്താനും പുനർവിന്യാസം വഴി 235 തസ്തികകൾ കണ്ടെത്താനുള്ള ശുപാർശ ആഭ്യന്ത രസെക്രട്ടറി ഇന്നലെ സർക്കാറിന് നൽകിയിരുന്നു.
സമരം ചെയ്യുന്ന ദേശീയ ഗെയിംസ് ജേതാക്കളുടെ ജോലിയിലും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കായിക വകുപ്പ് അറിയിച്ചത്. രണ്ട് തീരുമാനങ്ങളും രേഖാമൂലം വന്നാൽ ഇരുവിഭാഗവും സമരം നിർത്തും. അതേസമയം റാങ്ക് ലിസ്റ്റിൻ്റെ കാലാവധി തീർന്ന സിപിഒ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എൽജിഎസ് ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചാൽ യൂത്ത് കോൺഗ്രസ്സും സമരം തുടരാനിടയില്ല. രാഹുൽ ഗാന്ധി ഇന്നലെ സമരപ്പന്തൽ സന്ദർശിച്ചതോടെ പ്രശ്നം ദേശീയ ശ്രദ്ധയിലുമെത്തിക്കഴിഞ്ഞു.