പിഎസ്‍സി സമരം ഒത്തുതീര്‍ക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍; ഉദ്യോഗസ്ഥതല സംഘം ഇന്നും സമരക്കാരെ കണ്ടേക്കും
ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാമെന്നാണ് ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസും എഡിജിപി മനോജ് എബ്രഹാമും ഉദ്യോഗാർത്ഥികളെ അറിയിച്ചത്.
തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ സമരം ഇന്നും തുടരും. ഇന്നലെ നടന്ന ഉദ്യോഗസ്ഥ തല ചർച്ചയിലെ ഉറപ്പ് രേഖാമൂലം നൽകണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാമെന്നാണ് ആഭ്യന്തര സെക്രട്ടറി ടി കെ ജോസും എഡിജിപി മനോജ് എബ്രഹാമും ഉദ്യോഗാർത്ഥികളെ അറിയിച്ചത്.
സമരം തുടരുന്ന ഉദ്യോഗാർത്ഥികളെ ഇന്ന് വീണ്ടും ഉദ്യോഗസ്ഥർ കണ്ടേക്കും. സമരം സമാധാനപരമാകണമെന്ന നിർദ്ദേശം ഉദ്യോഗാർത്ഥികൾ അംഗീകരിച്ചിട്ടുണ്ട്. പിഎസ്‍സി ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 27 ദിവസം പിന്നിട്ടു. 14 ആം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം. ഇവർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസും ഒരാഴ്ചയായി നിരാഹാര സമരത്തിലാണ്.
ഉദ്യോഗാർത്ഥികളുമായുള്ള തുടർചർച്ചകളിൽ സമവായമാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. പിഎസ്‍സി സമരത്തെ മറ്റൊരു തരത്തിലേക്ക് മാറ്റുകയാണ് ചിലരെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഉദ്യോഗാർത്ഥികൾ ചില തെറ്റിദ്ധാരണയിൽ കുടുങ്ങി. ചർച്ചയിൽ പങ്കെടുത്തവരോട് സംസാരിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും, സമാധാനപരമായി ഉദ്യോഗാർത്ഥികൾ തുടരുമെന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.