പുത്തുമല പുനരധിവാസ പദ്ധതി തറക്കല്ലിടൽ മാറ്റിയതിന് പിന്നിൽ സിപിഐ എതിർപ്പെന്ന് സൂചന
പുത്തുമല പുനരധിവാസ പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ അവസാന നിമിഷം മാറ്റിയത് സിപിഐയുടെ എതിർപ്പിനെ തുടർന്നെന്ന് സൂചന.
മലപ്പുറം: പുത്തുമല പുനരധിവാസ പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ അവസാന നിമിഷം മാറ്റിയത് സിപിഐയുടെ എതിർപ്പിനെ തുടർന്നെന്ന് സൂചന. ഇന്ന് നിശ്ചയിച്ച ചടങ്ങ് 23 ന് വീഡിയോ കോൺഫറൻസ് വഴി നടത്താൻ തീരുമാനിച്ചു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളാണ് ചടങ്ങ് മാറ്റാൻ കാരണമെന്നാണ് വയനാട് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം
പുത്തുമല ദുരിതബാധിതർക്ക് സ്ഥലം നിശ്ചയിച്ച് നറുക്കെടുത്തപ്പോഴാണ് 20 ന് വീടുകളുടെ തറക്കല്ലിടുമെന്ന പ്രഖ്യാപനം ഉണ്ടായത്. ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ പൂർത്തിയായതിന് ശേഷം കഴിഞ്ഞ ദിവസം രാത്രിയാണ് ചടങ്ങ് മാറ്റിയതായി അറിയിപ്പ് വന്നത്. ഉദ്ഘാടന ചടങ്ങിലേക്ക് സിപിഐയുടെ പ്രതിനിധികളെ ക്ഷണിച്ചില്ലെന്നും ആക്ഷേപം ഉയർന്നു.
ജില്ലയിലെ പ്രധാന പ്രളയ പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തത് സംബന്ധിച്ച് സിപിഐ ജില്ലാ നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിക്കുകയും ചെയ്തു. പരിപാടി സിപിഎം പാർട്ടി പരിപാടിയാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു പരാതി. മന്ത്രി ടിപി രാമകൃഷ്ണനെയായിരുന്ന ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.
സിപിഐ പരാതിയുമായി എത്തിയതോടെ ചടങ്ങ് മാറ്റിവെക്കുകയും മുഖ്യമന്ത്രിയെ കൊണ്ട് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യിപ്പിക്കാൻ നിശ്ചയിക്കുകയും ചെയ്തു. ചടങ്ങിൽ റവന്യൂമന്ത്രിക്കും ക്ഷണമുണ്ട്. പരാതി സംബന്ധിച്ച് സിപിഐ ജില്ലാ ഘടകം പ്രതികരിച്ചില്ല. 58 വീടുകളാണ് പൂത്തകൊല്ലിയിലെ പുനരധിവാസ ഗ്രാമത്തിൽ നിർമ്മിക്കുന്നത്. 52 പേർക്ക് സ്ഥലം നിശ്ചയിച്ചു. 44 ഗുണഭോക്താക്കൾ സ്വയം സ്ഥലം കണ്ടെത്തി.