ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസും യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. മണ്ഡലത്തിൽ വികസനം നടന്നില്ലെന്ന് അൻവർ ആരോപിക്കുമ്പോൾ, ഭൂരിപക്ഷം വർധിപ്പിച്ച് വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുഹമ്മദ് റിയാസ്.
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ഏറ്റവും ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് ബേപ്പൂർ. എൽഡിഎഫിനായി സിറ്റിങ് എംഎൽഎയായ മുഹമ്മദ് റിയാസ് ഇറങ്ങുമ്പോൾ, യുഡിഎഫിനായി പി. വി.അൻവർ കളത്തിലിറങ്ങുന്നതോടെ മത്സരാന്തരീക്ഷം മാറി. ബേപ്പൂരിൽ ഇത്തവണ അട്ടിമറിയുണ്ടാകുമെന്നാണ് പി.വി.അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. മൂന്ന് മാസ കാലം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചു. ബേപ്പൂരിൽ കാണുന്നത് യുഡിഎഫ് അനുകൂല തരംഗമാണെന്നും അൻവർ പറയുന്നു.
'ജനോപകാരപ്രദമായ വികസന പ്രവർത്തികൾ മണ്ധലത്തിൽ നടന്നില്ലെന്ന് അൻവർ കുറ്റപ്പെടുത്തി. ആരോഗ്യ, വിദ്യഭ്യാസ മേഖലയിൽ ബേപ്പൂർ ഏറെ പിറകിലാണ്. ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തുവെന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല. ജനങ്ങൾക്കൊപ്പമെന്ന് പറയുന്ന മന്ത്രിക്ക് സ്വന്തം പോസ്റ്റർ വെക്കേണ്ട സാഹചര്യമാണുള്ളത്.
പിണറായിസവും, മരുമോനിസവും മണ്ധലത്തിൽ ചർച്ചയാകുമെന്നും പിണറായിസത്തിന് എതിരായ വോട്ട് യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.
എന്നാൽ ശുഭപ്രതീക്ഷയിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ്. ബേപ്പൂരിൽ ഭൂരിപക്ഷം വർധിപ്പിക്കുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. മണ്ഡലത്തിലെ വികസന പ്രവർത്തികൾ വോട്ടായി മാറും. ഏറ്റവും കൂടുതൽ വികസനം നടന്നത് തന്റെ കാലത്താണ്. കഴിഞ്ഞ 5 വർഷം ജനങ്ങൾക്കൊപ്പം നിന്നു, അതാണ് കരുത്ത്. യുഡിഎഫ് വോട്ടുകളും തനിക്ക് കിട്ടും, രാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിക്കും. യുഡിഎഫ് സ്ഥാനാർത്ഥി ആരായാലും പ്രശ്നമില്ല, ഭൂരിപക്ഷം വർധിപ്പിക്കും. പ്രചാരണത്തിന് സമയം കുറഞ്ഞു എന്ന് തോന്നുന്നില്ല. എപ്പോൾ വോട്ടെടുപ്പ് നടത്തിയാലും വിജയം ഉറപ്പാണെന്നും റിയാസ് കൂട്ടിച്ചേർത്തു.


