പി വി അന്‍വറിന്‍റെ തടയണ മുഴുവൻ പൊളിക്കാൻ അന്ത്യശാസനവുമായി ഹൈക്കോടതി
15 ദിവസത്തിനകം പൊളിച്ച് നീക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. 12 മീറ്റർ മുകൾ ഭാഗത്തും 6 മീറ്റർ നീളത്തിൽ അടി ഭാഗത്തും പൊളിക്കണം.
കൊച്ചി: പി വി അൻവർ എംഎൽഎയുടെ ഭാര്യ പിതാവിന്‍റെ പേരിൽ മലപ്പുറം ചീങ്കണ്ണിപ്പാലയിലുള്ള വിവാദ തടയണ 15 ദിവസത്തിനകം പൊളിച്ചു മാറ്റാന്‍ മലപ്പുറം ജില്ലാ കല്കടര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. പിവി അന്‍വറിന്‍റെ ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫിന്‍റ ഉടമസ്ഥയിലുള്ള സ്ഥലത്തെ തടയണയാണ് പൂർണമായും പൊളിച്ചു നീക്കാൻ കോടതി ഉത്തരവിട്ടത്. തടയണയുടെ മുകള്‍ ഭാഗത്തെ 12 അടിയും താഴ് ഭാഗത്തെ 6 അടിയും പൊളിച്ചു നീക്കണം.
നേരെത്തെ ഹർജി പരിഗണിച്ചപ്പോൾ തടയണ പൂർണമായി പൊളിച്ചു മാറ്റാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടന്നും നീരൊഴുക്ക് സുഗമമാക്കി എന്നുമായിരുന്നു സ്ഥലം ഉടമ ഹൈക്കോടതിയെ അറിയിച്ചത്. തുടർന്നാണ് ജില്ലാ കളക്ടറോട് തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചത്. തടയണ അപകട ഭീഷണി ഉണ്ടാക്കുമെന്നും കഴിഞ്ഞ മഴക്കാലത്ത് ഈ മേഖലയിൽ നാല് ഉരുൾപൊട്ടലുകൾ ഉണ്ടായതായും വിദഗ്ധ സമിതിയും റിപ്പോർട്ട് നൽകിയിരുന്നു. ഹർജി രണ്ടാഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും