ബേപ്പൂരിൽ ലീഗ് കാലു വാരിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് പി വി അൻവർ. യുഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും ആരോടും ഒരു പരാതിയും ഇല്ല എന്നും പ്രതികരണം

മലപ്പുറം: ബേപ്പൂരിൽ ലീഗ് കാലു വാരിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് പി വി അൻവർ. യുഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും ആരോടും ഒരു പരാതിയും ഇല്ല, സിപിഎം ബിജെപി കൂട്ടുകെട്ടാണ് തന്നെ തോൽപ്പിച്ചത്. രാമനാട്ടുകരയിലും ഫറോക്കിലും വോട്ട് കുറഞ്ഞിട്ടുണ്ട്. അത് യുഡിഎഫ് നേതൃത്വം പരിശോധിക്കും. തന്‍റെ പോരാട്ടത്തിനുള്ള അംഗീകാരം ജനം തന്നു. മറ്റൊരു സ്ഥാനമാനങ്ങളും ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒട്ടാകെ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടായപ്പോൾ ബേപ്പൂർ മുഹമ്മദ് റിയാസിനൊപ്പം ഉറച്ചു നിൽക്കുകയായിരുന്നു. 7487 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റിയാസ് ജയിച്ചത്.

മുപ്പത്തിയഞ്ച് വർഷമായി ഇടതുകോട്ടയായി ഉറച്ചുനിൽക്കുന്ന മണ്ഡലമാണ് ബേപ്പൂർ. മുഹമ്മദ് റിയാസും, സിപിഎമ്മിൽ നിന്ന് പുറത്തുവന്ന് യുഡിഎഫ് പിന്തുണയോടെ പിവി അൻവറും തീപാറുന്ന പോരാട്ടമാണ് കാഴ്ചവച്ചത്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വന്ന് യുവജന പ്രസ്ഥാനത്തിലൂടെ വളർന്ന് എംഎൽഎയായ വ്യക്തിയാണ് മുഹമ്മദ് റിയാസ്. 2016-ൽ വികെസി മമ്മദ് കോയ നേടിയ 14,000 വോട്ടിന്റെ ഭൂരിപക്ഷം 2021-ൽ 28,747 ആയി വർദ്ധിപ്പിച്ചാണ് റിയാസ് നിയമസഭയിലെത്തിയത്. മണ്ഡലത്തിൽ നടപ്പിലാക്കിയ 1800 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളായിരുന്നു ഇത്തവണ റിയാസിന്റെ പ്രധാന പ്രചാരണ ആയുധം.

എന്നാൽ, പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള പി.വി. അൻവറിന്റെ കടന്നുവരവ് പോരാട്ടത്തിന്റെ ഗതി മാറ്റുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും എംഎൽഎ സ്ഥാനം രാജിവെക്കുകയും ചെയ്താണ് പി.വി. അൻവർ എൽഡിഎഫ് വിട്ടത്. 'പിണറായിസം', 'മരുമോനിസം' എന്നീ പ്രയോഗങ്ങളിലൂടെ സർക്കാരിനെ കടന്നാക്രമിച്ച അൻവർ, ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയത്. യുഡിഎഫിന്റെ പൂർണ്ണ പിന്തുണയും മുസ്ലിം ലീഗിന്റെ സംഘടനാ കരുത്തും അൻവറിനുണ്ടായിരുന്നു.

YouTube video player