ഇരക്കൊപ്പമാണ് താൻ ഉള്ളതെന്നും നടപടി വൈകിയെന്നതിലാണ് ദേഷ്യമുള്ളതെന്നും ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരക്കൊപ്പമല്ലെന്ന തെറ്റായ വ്യാഖ്യാനം വന്നപ്പോൾ തന്നെ പോസ്റ്റ് തിരുത്തി.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരായ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റ് തിരുത്തി ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. ഇരക്കൊപ്പമാണ് താൻ ഉള്ളതെന്നും നടപടി വൈകിയെന്നതിലാണ് ദേഷ്യമുള്ളതെന്നും ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരക്കൊപ്പമല്ലെന്ന തെറ്റായ വ്യാഖ്യാനം വന്നപ്പോൾ തന്നെ ആദ്യ പോസ്റ്റ് തിരുത്തി. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നൽകേണ്ട കാര്യമില്ല. സ്വമേധയാ പോലീസിന് കേസെടുക്കാമായിരുന്നു എന്നാണ് ശ്രീലേഖ വിശദീകരിക്കുന്നത്. സ്വർണക്കൊള്ളയിൽ അന്വേഷണം കൃത്യമായി നടക്കുമ്പോൾ ഈ പരാതി വന്നതിൽ ആശങ്കയുണ്ട്. എല്ലാവരും ഇനി ഇതിൻ്റെ പിറകെ പോകുമെന്ന ആശങ്ക ഉണ്ടെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.
ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല എന്നായിരുന്നു ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷൻ സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയുടെ ആദ്യം പോസ്റ്റിലെ ആര്‍ ശ്രീലേഖ ചോദ്യം. ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോ എന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ശബരിമല സ്വർണ്ണകൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ എന്നുള്ള ചോദ്യവും ശ്രീലേഖ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റ് ചർച്ചയായപ്പോൾ തിരുത്തി പുതിയ പോസ്റ്റിട്ടു.
ശ്രീലേഖയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്
ഞാൻ ഇപ്പോഴും എപ്പോഴും അതിജീവിതക്കൊപ്പം മാത്രം...
ഇത്ര നാൾ അവൾ എന്തുകൊണ്ട് പരാതി നൽകിയില്ല? ഇത്രനാൾ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ദുഃഖം മാത്രം!
ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി എന്ന ആശങ്ക മാത്രം!
പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ?
അതോ ശബരിമലയിൽ സ്വർണ്ണകൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?
ഞാനൊരമ്മയാണ്, മുൻ പോലീസുദ്യോഗസ്ഥയാണ്...
ഇരകളെ സംരക്ഷിക്കുക എന്നതിൽ കാലത്തമസമോ വീഴ്ചയോ വരാൻ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു!



