സംസ്ഥാനത്ത് പേവിഷ കേസുകൾ കൂടിയ അടിയന്തര സാഹചര്യവും കാരണം കേന്ദ്ര മരുന്നു ലാബിന്റെ സർട്ടിഫിക്കറ്റ് ഒഴിവാക്കേണ്ടി വന്നുവെന്നാണ് കെ.എം.എസ്.സി.എൽ മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്
തിരുവനന്തപുരം: സെന്‍ട്രൽ ഡ്രഗ്സ് ലബോറട്ടറിയുടെ പരിശോധന റിപ്പോർട്ടില്ലാതെ സംസ്ഥാനത്തേക്ക് പേവിഷ പ്രതിരോധ വാക്സിൻ എത്തിച്ചിട്ടുണ്ടെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ . ഇത് വ്യക്തമാക്കുന്ന രേഖ പുറത്ത് വന്നു . കേന്ദ്ര ലാബിന്റെ റിപ്പോർട്ട് വൈകുന്നതും, സംസ്ഥാനത്ത് പേവിഷ കേസുകൾ കൂടിയ അടിയന്തര സാഹചര്യവും കാരണം കേന്ദ്ര മരുന്നു ലാബിന്റെ സർട്ടിഫിക്കറ്റ് ഒഴിവാക്കേണ്ടി വന്നുവെന്നാണ് കെ.എം.എസ്.സി.എൽ മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഗുണനിലവാര പരിശോധന ഇല്ലാതെ സംസ്ഥാനത്തേക്ക് വാക്സിൻ എത്തിച്ചിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ അവകാശവാദത്തിന് വിരുദ്ധമാണിത്.
കൊവിഡ് സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളിൽ മരുന്ന് നിർമാണ കമ്പനിയുടെ മാത്രം പരിശോധനയെ ആശ്രയിച്ച് മരുന്നുകൾ വാങ്ങാമെന്ന കേന്ദ്രത്തിന്‍റെ സർക്കുലറിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് സി ഡി എല്ലിന്‍റെ പരിശോധനാ റിപ്പോർട്ട് ഇല്ലാതെ പേ വിഷ പ്രതിരോധ വാക്സീൻ കേരളത്തിലെത്തിച്ചതെന്നും മെഡിക്കൽ സർവീസസ് കോർപറേഷൻ പറയുന്നു.
പേവിഷ പ്രതിരോധ വാക്സിന്‍റെ ഗുണനിലവാരത്തിൽ ഉയർന്ന ആരോപണങ്ങളെ തള്ളിയ ആരോഗ്യമന്ത്രിയെ സഭയിൽ മുഖ്യമന്ത്രി തന്നെ തിരുത്തിയിരുന്നു, പരിശോധന ആവശ്യപ്പെട്ടത് നേരത്തെ വലവിയ ചർച്ചയായിരുന്നു. ഗുണനിലവാര പരിശോധന നടത്തി റിപ്പോർട്ട് നൽകുന്ന കസൗളിയിലെ കേന്ദ്ര മരുന്ന് ലാബിൽ നിന്ന് ഗുണനിലവാര പരിശോധനയില്ലാതെ വാകസിൻ എത്തിക്കേണ്ടി വന്നിട്ടുണ്ടെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ രേഖാമൂലം തന്നെ സമ്മതിക്കുന്നു.വിൻസ് ബയോ പ്രൊഡക്ട്സിന്റെ ഇക്വിൻ ആന്റിറാബീസ് വാക്സീൻ ഇതേവരെ നിലവാര പരിശോധനയിൽ പരാജയപ്പെട്ടിട്ടില്ല എന്നതാണ് ന്യായീകരണം.
കൊവിഡ് കാരണം റിപ്പോർട്ട് കിട്ടാൻ കാലതാമസം ഉണ്ടാകാറുണ്ട്. കൂടാതെ, വാക്സീന്റെ ലഭ്യതക്കുറവും , ഉപഭോഗം വർധിച്ചതും കൂടിയായതോടെ കേന്ദ്ര ലാബ് റിപ്പോർട്ട് ഒഴിവാക്കിയെന്നാണ് പറയുന്നത്. ഇത്തരത്തിൽ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കുലറും മെഡിക്കൽ സർവീസസ് കോർപറേഷൻ ആയുധമാക്കുന്നുണ്ട്
അധിക ജാഗ്രതയുടെ ഭാഗമായി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ തന്നെ വ്യവസ്ഥയകളിൽ ഉൾപ്പെടുത്തിയ പ്രത്യേക നിബന്ധനയാണ് കേന്ദ്രമരുന്നു ലാബ് സർട്ടിഫിക്കറ്റ് എന്നത് എംഡി വ്യക്തമാക്കുന്നു. റിപ്പോർട്ട് കിട്ടിയെന്നും, പരിശോധിച്ച ശേഷം നടപടികളിലേക്ക് കടക്കുമെന്നും മനുഷ്യാവകാശ കമ്മിഷനും വ്യക്തമാക്കി. ആവശ്യമെങ്കിൽ വിദഗ്ദരെ ഉൾപ്പെടുത്തി വിശദമായ പരിശോധനയലേക്ക് പോകും. അതേസമയം, മരണങ്ങൾക്കിടയാക്കിയ കേസുകൾ വാക്സിന്റെ പ്രശ്നം കൊണ്ടല്ലെന്നും, ഇവയെല്ലാം മുഖം പോലെ മരണസാധ്യത കൂടിയ സ്ഥലത്ത് കടയേറ്റതിനാലാണെന്നുമാണ് കോർപറേഷൻ മനുഷ്യാവകാശ കമ്മിഷനോട് വിശദീകരിച്ചിരിക്കുന്നത്.
