Ragging: 'മുടിമുറിച്ച് റാഗിങ്'; കാസർകോട്ടെ സർക്കാർ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി സീനിയേർസ് വെട്ടി
മുടി മുറിച്ച കുട്ടികൾ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്നാണ് സൂചന. പരാതി കിട്ടിയിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
കാസർകോട്: കാസർകോട് ഉപ്പള സർക്കാർ ഹയർസെക്കൻഡറി (Uppala Higher Secondary School) സ്കൂളിൽ റാഗിങ്(Raging). പ്ലസ് വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത്. കുട്ടിയുടെ മുടി സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മുറിച്ചു. മുടിവെട്ടിന്റെ ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് റാഗിങ് വിവരം പുറത്തറിയുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് റാഗിങ് മുടിവെട്ട് നടന്നതെന്നാണ് വിവരം. സ്കൂളിന് എതിർവശത്തുള്ള കഫറ്റീരിയയിൽ വച്ചാണ് മുടി മുറിച്ചതെന്നാണ് ഇരയായ വിദ്യാർത്ഥി പറയുന്നത്. മുടി മുറിച്ച കുട്ടികൾ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്നാണ് സൂചന. പരാതി കിട്ടിയിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. പരാതി കിട്ടുകയാണെങ്കിൽ നടപടിയെടുക്കാമെന്നാണ് അധ്യാപകരുടെ നിലപാട്.
റാഗിംഗിനിരയായ വിദ്യാർത്ഥിയെ ഏഷ്യാനെറ്റ് ന്യൂസ് സമീപിച്ചുവെങ്കിലും തനിക്ക് പരാതിയില്ലെന്ന നിലപാടിലാണ് കുട്ടി. സ്കൂളിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാണെന്നും വിദ്യാർത്ഥികളെ ഡാൻസ് കളിപ്പിക്കുകയും, വേഷം കെട്ടിക്കുകയും ചെയ്തതായി വിവരമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.