കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിലാണ് കഴിഞ്ഞ് പന്ത്രണ്ട് ദിവസമായി രാഹുൽ ഈശ്വര്‍ റിമാന്‍ഡിൽ കഴിയുന്നത്.

തിരുവനന്തപുരം: കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിലാണ് കഴിഞ്ഞ് പന്ത്രണ്ട് ദിവസമായി രാഹുൽ ഈശ്വര്‍ റിമാന്‍ഡിൽ കഴിയുന്നത്. ജാമ്യാപേക്ഷ രണ്ടു തവണ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തള്ളിയിരുന്നു. ജാമ്യാപേക്ഷ ഈ മാസം പതിനഞ്ചിന് വീണ്ടും പരിഗണിക്കും. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്താനായില്ലെന്നും പാസ് വേഡ് നൽകാത്തതിനാൽ ലാപ് ടോപ്പ് പരിശോധിക്കാനാകുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. കോടതി റിമാന്‍ഡ് നോട്ട് എഴുതിയതിനെ തുടര്‍ന്ന് ഫോര്‍ട്ട് ആശുപത്രിയിലും തുടര്‍ന്ന് ഓര്‍ത്തോ പരിശോധനക്കായി ജനറൽ ആശുപത്രിയിലും പരിശോധനക്ക് എത്തിച്ചു. കോടതി നിലപാടിനെ കുറിച്ച് ഒന്നും പറയാനില്ലെന്നാണ് രാഹുൽ ഈശ്വറിന്‍റെ പ്രതികരണം.

ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വര്‍ നൽകിയ ജാമ്യഹര്‍ജി കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം തള്ളിയത്. കേസിലെ എഫ് ഐ ആര്‍ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന ഒന്നും അതിലില്ലെന്നുമാണ് ഇല്ലെന്നുമാണ് രാഹുര്‍ ഈശ്വര്‍ വാദിച്ചത്. പോസ്റ്റ് പിൻവലിക്കാമെന്നും രാഹുലിന്‍റെ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ, രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. ഇരകളെ അവഹേളിച്ച് മുമ്പും രാഹുൽ പോസ്റ്റുകൾ ഇട്ടിട്ടിട്ടുണ്ടെന്നും ഈ കേസിൽ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും പ്രോസികുഷൻ വാദിച്ചു. ഇത് കണക്കിലെടുത്തായിരുന്നു ജാമ്യ ഹർജി തള്ളിയത്.