ആർഎസ്എസും  ബിജെപിയും ആക്രമിക്കുമ്പോൾ യാത്ര കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇനിയും ആക്രമിക്കണമെന്ന് ബിജെപിയോടും ആർഎസ്എസിനോടും അദ്ദേഹം ആവശ്യപ്പെട്ടു

ദില്ലി: കൃത്യമായ ആശയങ്ങളോടെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബിജെപിക്ക് അതിനെ നേരിടാൻ ബുദ്ധിമുട്ടാകുമെന്ന് രാഹുൽ ഗാന്ധി. പക്ഷേ അതിനായി പ്രതിപക്ഷം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലണം. ബദൽ ആശയങ്ങൾ ഉണ്ടാകണം. ജോഡോ യാത്ര വിജയകരമാണ്. പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യത യാത്രക്ക് ലഭിച്ചു. ഒരു യാത്ര എന്നത് മാത്രമായിരുന്നു തുടക്കത്തിൽ കരുതിയിരുന്നത്. പക്ഷെ യാത്രയിൽ നിന്ന് ഒരുപാട് പഠിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ആർഎസ്എസും ബിജെപിയും ആക്രമിക്കുമ്പോൾ യാത്ര കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇനിയും ആക്രമിക്കണമെന്ന് ബിജെപിയോടും ആർഎസ്എസിനോടും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരതത്തിനെ ഒന്നിപ്പിക്കണം എന്നാഗ്രഹിക്കുന്ന ആർക്കും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാം. അഖിലേഷ് യാദവും മായാവതിയും ഭാരതത്തെ ഒന്നിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത് തനിക്കറിയാം. ആശയപരമായ വ്യത്യാസങ്ങൾ മാറ്റിവെച്ച് അവരെയും ഒപ്പം നിർത്താനാണ് താത്പര്യമെന്നും രാഹുൽ പറഞ്ഞു.

എത്ര പണം ഉണ്ടായാലും സത്യത്തെ മറച്ചുവെക്കാൻ ആവില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയുടെ കയ്യിൽ പണത്തിന് ഒട്ടും കുറവില്ല. അവർക്ക് പ്രചാരണങ്ങൾക്ക് പിന്നാലെ പ്രചാരണങ്ങൾ ഉണ്ടാക്കാൻ ബുദ്ധിമുട്ടില്ല. ഭാരത് ജോഡോ യാത്ര നടത്തുമ്പോൾ ബുള്ളറ്റ് പ്രൂഫ് വണ്ടിയിൽ യാത്ര ചെയ്യണം എന്ന് പറഞ്ഞാൽ എന്ത് ചെയ്യും? ബിജെപി നേതാക്കൾ ബുള്ളറ്റ് പ്രൂഫ് വണ്ടിയിൽ നിന്നും പുറത്തിറങ്ങി തുറന്ന ജീപ്പിൽ റാലി നടത്തുന്നത് സുരക്ഷ ലംഘനമല്ലേ? തനിക്ക് മാത്രം എന്താണ് സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാകുന്നതെന്ന് അദ്ദേഹം ഒരു ചോദ്യത്തോട് പ്രതികരിച്ചു.

ബിജെപി നേതാക്കൾക്ക് ആരും നോട്ടീസ് അയക്കുന്നില്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു. തന്റെ ടീഷർട്ട് എങ്ങനെയാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്ന് വന്ന ചോദ്യത്തോടും രാഹുൽ ഗാന്ധി മറുചോദ്യം ഉന്നയിച്ചു. മോദിജിയോട് ചോദ്യം ചോദിക്കാൻ പറ്റാത്തവരല്ലേയെന്ന് പരിഹസിച്ച അദ്ദേഹം ചോദ്യങ്ങൾ ചോദിക്കട്ടെയെന്നും പറഞ്ഞു. തണുപ്പ് തോന്നാത്തത് കൊണ്ട് സ്വറ്റർ ധരിക്കാത്തതെന്നും തണുപ്പ് തോന്നിയാൽ ധരിക്കുമെന്നും രാഹുൽ ചോദ്യത്തോട് പ്രതികരിച്ചു.

പ്രാദേശിക പാർട്ടികൾക്ക് കേന്ദ്രീകൃതമായ ഒരു ആശയധാര ഉണ്ടാക്കാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സമാജ്‌വാദി പാർട്ടിക്ക് ബിഹാറിലോ കേരളത്തിലോ പ്രവർത്തിക്കാൻ കഴിയില്ല. ഈ പ്രതിപക്ഷ പാർട്ടികളെ ഏകീരിക്കേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.