'മുൻകൂർ ജാമ്യം അനുവദിക്കാനുള്ള അധികാരം ഈ കേസിൽ പ്രയോഗിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പരാതി വൈകിയത് എന്തു കൊണ്ടാണെന്നതിൽ ഇപ്പോൾ ഇടപെടുന്നില്ല. രാഹുലിനെതിരായ രണ്ടാമത്തെ കേസ്, ആദ്യ കേസിലെ ജാമ്യം തീർപ്പാക്കുന്നതിൽ പരിഗണിക്കുന്നില്ല'
തിരുവനന്തപുരം : ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തൽ. പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളിൽ നിന്ന് വ്യക്തമാണെന്നാണ് ഡിജിറ്റൽ തെളിവുകളടക്കം പരിശോധിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി, ജാമ്യാപേക്ഷ തള്ളികൊണ്ട് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. കോടതി ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
മുൻകൂർ ജാമ്യം അനുവദിക്കാനുള്ള അധികാരം ഈ കേസിൽ പ്രയോഗിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പരാതി വൈകിയത് എന്തു കൊണ്ടാണെന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. രാഹുലിനെതിരായ രണ്ടാമത്തെ കേസ്, ആദ്യ കേസിലെ ജാമ്യം തീർപ്പാക്കുന്നതിൽ പരിഗണിച്ചില്ല. ഇതിന്റെ അന്വേഷണം പ്രാഥമിക തലത്തിൽ നടക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
ഗർഭഛിദ്രം നടത്താൻ രാഹുൽ നിർബന്ധിച്ചുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. യുവതി എതിർത്തിരുന്നുവെന്നതിനും തെളിവുണ്ട്. രാഹുലുമൊത്തുള്ള നല്ല ഭാവി ജീവിതം പരാതിക്കാരി പ്രതീക്ഷിച്ചിരുന്നു. അബോർഷൻ സമ്മർത്തതിന് വഴങ്ങുകയായിരുന്നുവെന്നതിനും പ്രദമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതിയുത്തരവിൽ പറയുന്നു. പ്രതിക്ക് ജാമ്യം നൽകരുതെന്നും സമാനമായ കുറ്റകൃത്യത്തിലേര്‍പ്പെടുന്നയാളാണെന്നും തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷനും കോടതിയിൽ വാദിച്ചിരുന്നു.
ബലാത്സംഗം, ഗർഭഛിദ്രം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൾ സെഷൻസ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ രാഹുലിന്റെ അറസ്റ്റിന് തടസ്സമില്ലാതായി. കോടതി വിധി വന്നതിന് ശേഷം നിലവിൽ പാർട്ടിയിൽ നിന്ന് സസ്പെൻഷനിലായിരുന്ന രാഹുലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള കെ പി സി സി പ്രസിഡന്റിന്റെ പ്രഖ്യാപനവും വന്നു. നേരത്തെ ആരോപണങ്ങൾ ഉയർന്ന സമയത്ത് രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.


