രണ്ടാമത്തെ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകാനൊരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. 

തിരുവനന്തപുരം: ആദ്യ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ അതിവേഗ നീക്കവുമായി രാഹുൽ മാങ്കുട്ടത്തിൽ എംഎല്‍എ. രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യഹർജി നൽകുമെന്നാണ് വിവരം. ആദ്യ കേസിലെ മാത്രം അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് നിന്ന് ആശ്വാസ നടപടിക്ക് പിന്നാലെയാണ് രാഹുലിന്‍റെ പുതിയ നീക്കം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരിക്കും ജാമ്യഹര്‍ജി നൽകുക.

രണ്ടാം കേസിൽ പൊലീസിന് അറസ്റ്റിന് തടസമില്ലാത്ത സാഹചര്യത്തിലാണ് രാഹുൽ വീണ്ടും ജാമ്യ ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങുന്നത്. രണ്ടാം കേസിൽ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകര്‍ക്കോ വ്യക്തമല്ലെന്നാണ് രാഹുൽ പറയുന്നത്. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുൽ ഉന്നയിക്കുന്ന പ്രധാന വിഷയം. വ്യക്തതയില്ലാത്ത കേസെടുത്ത് തന്നെ കുടുക്കാൻ ശ്രമിക്കുന്നു എന്നാണ് രാഹുൽ കോടതിയെ അറിയിച്ചിരിക്കുന്നത്. രണ്ടാമത്തെ പരാതി എത്തിയത് കെപിസിസി അധ്യക്ഷന് മുന്നിലാണ്. അദ്ദേഹം അത് ഡിജിപിക്ക് കൈമാറുകയാണ് ചെയ്തത്. ഡിജിപിയുടെ നിര്‍ദേശപ്രകാരണ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും അതിൽ എഫ്ഐആര്‍ തയ്യാറാക്കുകയും ചെയ്തിട്ടുള്ളത്.