'ഇരുട്ടിൽ ചെയ്ത പ്രവർത്തികൾ ദൈവം കണ്ടെന്നും മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽനിന്ന് തങ്ങളോട് ക്ഷമിക്കട്ടെയെന്നും അതിജീവിത രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിന് പിന്നാലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. എൽഡിഎഫ് സത്യാഗ്രഹ സമരവേദിയിൽ `ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്' എന്നെഴുതിയ കപ്പാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്. ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിന് പിന്നാലെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ അതിജീവിത ഈ പ്രയോഗം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യത്തോട് പ്രതികരിച്ച് അതിജീവിതയുടെ ഫേസ്ബുക്ക് കുറിപ്പ്. ആ കപ്പിലെ വാചകങ്ങൾക്ക് എൻറെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവൻറെ തുടിപ്പ് ഉണ്ടെന്നാണ് `ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്' എന്നെഴുതിയ കപ്പുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് അതിജീവിത കുറിച്ചത്.

'ഇരുട്ടിൽ ചെയ്ത പ്രവർത്തികൾ ദൈവം കണ്ടെന്നും മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽനിന്ന് തങ്ങളോട് ക്ഷമിക്കട്ടെയെന്നും അതിജീവിത രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിന് പിന്നാലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എങ്ങും എത്താതിരുന്ന നിലവിളി ദൈവം കേട്ടെന്നും തെറ്റായ വ്യക്തിയെ വിശ്വസിച്ച് കുട്ടിയുടെ പിതാവാകാൻ യോഗ്യനല്ലാത്ത ഒരാളെ തെരഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നു എന്നും രാഹുലിനെതിരെ പരാതി നൽകിയ ആദ്യകേസിലെ അതിജീവിത ഫേയ്സ്ബുക്കിൽ കുറിച്ചിരുന്നു.

അതേസമയം ബലാത്സംഗക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ട് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഇക്കാര്യം വ്യക്തമാക്കി കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ നേരിട്ട് ഹാജരാക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പുകൾ കണ്ടെത്തുന്നതിനായി പ്രതിയെ 7 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, രാഹുലിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഈ കേസിൽ ക്രൈം നിലനിൽക്കില്ല എന്ന് പ്രതിഭാഗം വാദിച്ചു.