ബലാത്സംഗക്കേസിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കാൻ തിരുവല്ല കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷനും ജാമ്യം വേണമെന്ന് പ്രതിഭാഗവും ആവശ്യപ്പെട്ടു, അന്തിമ തീരുമാനം നാളെയുണ്ടായേക്കും

തിരുവല്ല: ബലാത്സംഗക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ട് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഇക്കാര്യം വ്യക്തമാക്കി കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ നേരിട്ട് ഹാജരാക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പുകൾ കണ്ടെത്തുന്നതിനായി പ്രതിയെ 7 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, രാഹുലിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഈ കേസിൽ ക്രൈം നിലനിൽക്കില്ല എന്ന് പ്രതിഭാഗം വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ് ചോദിച്ചു. കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും പ്രതിയെ ഹാജരാക്കിയ ശേഷം നാളെ കോടതി അന്തിമ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന.

ബലാത്സംഗം കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള എസ് ഐ ടിയുടെ അപേക്ഷ ഉച്ചയ്ക്കുശേഷം പരിഗണിച്ച ശേഷമാണ്. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രോഡക്ഷൻ വാറണ്ട് ഇഷ്യു ചെയ്തത്. പത്തനംതിട്ട കോടതിയിൽ നിന്ന് കേസ് സംബന്ധിച്ചുള്ള ഫയൽ രാവിലെ എത്താത്തതിനെ തുടർന്നാണ് ഉച്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റിയത്. ഇന്നലെ ജാമ്യ അപേക്ഷ പ്രതിഭാഗം നൽകിയെങ്കിലും ഇന്ന് അതിൽ വാദം നടത്തില്ല. കസ്റ്റഡി അപേക്ഷയിൽ അന്തിമ തീരുമാനം ഉണ്ടായതിനുശേഷമാകും ജാമ്യാപേക്ഷ പരിഗണിക്കുകയെന്ന് സൂചനയുണ്ട്.

ജയിലിൽ ഏകാന്ത തടവ്

മൂന്നാമത്തെ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്നലെയാണ് റിമാൻഡ് ചെയ്ത് ജയിലിലടച്ചത്. മാവേലിക്കര സബ് ജയിലിൽ 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്. ജയിലിൽ പ്രത്യേക പരിഗണനയൊന്നും നൽകിയിട്ടില്ല. രാഹുൽ സാധാരണ ജയിൽ തടവുകാരനായിട്ടാണ് മാവേലിക്കരയിലെ സബ് ജയിലിൽ കഴിയുക. മാവേലിക്കര സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലാണ് രാഹുലിനെ പാര്‍പ്പിച്ചിരിക്കുന്നത്. സെല്ലിൽ പായയിലാണ് രാഹുലിന്‍റെ കിടപ്പ്. സുരക്ഷാ കാരണങ്ങള്‍ മുൻനിര്‍ത്തി രാഹുലിനെ ഒറ്റയ്ക്കാണ് സെല്ലിൽ പാര്‍പ്പിച്ചിരിക്കുന്നത്. അതീവ ഗുരുതരസ്വഭാവത്തിലുള്ള മൂന്നാം ബലാത്സംഗ കേസിലാണ് അറസ്റ്റ് ചെയ്ത് റിമാൻഡിലായതെങ്കിലും രാഹുലിന് കുലുക്കമില്ല. ജയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നേ രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരോട് വെല്ലുവിളി പോലും നടത്തി. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകൾ തന്‍റെ പക്കലുമുണ്ടെന്നാണ് രാഹുൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നുമടക്കം രാഹുൽ വെല്ലുവിളി നടത്തിയിട്ടുണ്ട്.