അന്തർസംസ്ഥാന ബസുകളിൽ മിന്നൽ പരിശോധന; നിരവധി ബസുകളില്‍ ക്രമക്കേട് കണ്ടെത്തി
ജില്ലയിൽ വിവിധ ചെക്പോസ്റ്റുകളിൽ പരിശോധന തുടരുകയാണ്. മോട്ടോർ വാഹന വകുപ്പാണ് പരിശോധന നടത്തുന്നത്. ബസുകളെല്ലാം പെർമിറ്റ് ചട്ടം ലംഘിച്ച് സർവീസ് നടത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍.
കൊച്ചി: സംസ്ഥാനത്ത് അന്തർ സംസ്ഥാന സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്‍റെ മിന്നൽ പരിശോധന. കൊച്ചിയിലും തൃശൂരും പരിശോധന നടക്കുകയാണ്. നിരവധി ബസുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇടപ്പള്ളിയിൽ രാവിലെ അഞ്ച് മണി മുതൽ ആരംഭിച്ച പരിശോധനയിൽ ഇതുവരെ എട്ട് ബസുകളില്‍ ക്രമക്കേട് കണ്ടെത്തി. ജില്ലയിലെ വിവിധ ചെക്പോസ്റ്റുകളിൽ പരിശോധന തുടരുകയാണ്.
പരിശോധനയില്‍ നിരവധി ബസുകള്‍ പെർമിറ്റ് ചട്ടം ലംഘിച്ചാണ് സർവീസ് നടത്തുന്നതെന്ന് കണ്ടെത്തിയെന്ന് എറണാകുളം ആർ ടി ഒ ജോസി പി ജോസ് പറഞ്ഞു. പല ബസുകളും പാർസല്‍ സർവീസ് പോലെയാണ് പ്രവർത്തിക്കുന്നത്. ഇവർക്കെതിരെ കേസെടുത്ത് പിഴചുമത്തി. കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്‍റെ ഭാഗമായാണ് കൊച്ചിയിലും പരിശോധന നടത്തിയത്. കർശന തുടരാനാണ് മോട്ടാർ വോഹന വകുപ്പിന്‍റെ തീരുമാനം.
അതേസമയം, അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സുകളുടെ ചട്ടലംഘനങ്ങളിൽ കൂടുതൽ നടപടികള്‍ ആലോചിക്കാൻ ഉന്നതതല യോഗം ഇന്ന് ചേരും. ഗതാഗതമന്ത്രി വിളിച്ച യോഗത്തിൽ ഗതാഗത കമ്മീഷണർ, ഡിജിപി, കെഎസ്ആർടിസി എംഡി എന്നിവർ പങ്കെടുക്കും. രാവിലെ പത്തുമണിക്കാണ് യോഗം. സുരേഷ് കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പ് ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയത്.
'ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സി'ന്‍റെ ഭാഗമായി പരിശോധനകള്‍ തുടരുകയാണ്. പെർമിറ്റ് ചട്ടം ലംഘിച്ച ബസുകള്‍ക്ക് പിഴയും നോട്ടീസും നൽകുന്നത് കൂടാതെ ലൈസൻസില്ലാതെ നടത്തുന്ന ട്രാവൽ ഏജൻസികള്‍ക്കെതിരെയും നടപടിയെടുത്തു. ഈ നടപടികള്‍ അവലോകനം ചെയ്യുന്നതിനോടൊപ്പം ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്കെതിരെ എങ്ങനെ നടപടി സ്വീകരിക്കുമെന്ന കാര്യവും യോഗം ചർച്ച ചെയ്യും.
ഇതിനിടെ, അന്തർസംസ്ഥാന ബസ് സർവ്വീസുകളുടെ മറവിൽ അനധികൃതമായ ചരക്കുനീക്കം നടക്കുന്നതായും പരാതി ഉയരുന്നുണ്ട്. ചരക്ക് ഗതാഗത വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ നടപടിക്കെതിരെ നിയമനടപടി തുടരുകയാണ് കേരള ഗുഡ്സ് ട്രാൻസ്പോർട്സ് ഫെഡറേഷൻ. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ നിന്ന് കോയമ്പത്തൂരിലേക്കും ബംഗളൂരുവിലേക്കുമൊക്കെ പോകുന്ന യാത്രാബസുകളിൽ ചരക്കുകൾ അനധികൃതമായി കടത്തുന്നുണ്ടെന്നാണ് പരാതി.