ആര്യമ്പാവ് വീടിന്റെ 20 അടി നീളമുള്ള മതിൽ തകർന്നുവീണു. വീട്ടുകാർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. അരകുർശി തോട് നിറഞ്ഞുകവിഞ്ഞതോടെ പ്രദേശത്തെ റോഡ് ഗതാഗതം പൂർണമായി നിലച്ചു.
പാലക്കാട്: പാലക്കാട് ജില്ലയിൽ മൂന്ന് ദിവസമായി മഴ തുടരുകയാണ്. കനത്തമഴയിൽ പുതുപ്പള്ളി തെരുവിൽ ഒരു വീട് പൂർണമായും തകർന്നു വീണു. അപകട സമയത്ത് ഇറങ്ങിയോടിയ കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മലമ്പുഴയും നെല്ലിയാമ്പതിയും ഉൾപ്പെടെ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ചു. ജലനിരപ്പ് ഉയർന്നോടെ മംഗലം ഡാമിന്റെ ആറ് ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ വീതം തുറന്നു. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിലെ 20 ഷട്ടറുകൾ തുറന്നു. ഭാരതപ്പുഴയുടെ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണ്ണാർക്കാട് കണ്ണംകുണ്ട് ക്രോസ് വേയിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. ആര്യമ്പാവ് വീടിന്റെ 20 അടി നീളമുള്ള മതിൽ തകർന്നുവീണു. വീട്ടുകാർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. അരകുർശി തോട് നിറഞ്ഞുകവിഞ്ഞതോടെ പ്രദേശത്തെ റോഡ് ഗതാഗതം പൂർണമായി നിലച്ചു.
ഒറ്റപ്പാലത്തും ശക്തമായ മഴയാണ്. ചെർപ്പുളശ്ശേരി-ഒറ്റപ്പാലം റോഡിലും വരോട് മരപ്പാലം അത്താണി, പ്രദേശങ്ങളിലും വെള്ളക്കെട്ടാണ്. പത്തൊമ്പതാം മൈലിൽ ഒരു വീട്ടിൽ വെള്ളം കയറി. വീട്ടിലകത്ത് അലി അസ്കറിന്റെ വീട്ടിലാണ് വെള്ളം കയറിയത്. അമ്പലപ്പാറ മേലൂരിൽ ജല സംഭരണിയുടെ സംരക്ഷണ ഭിത്തി തകർന്നു. അറവക്കാട് മൂന്ന് വൈദ്യുതി പോസ്റ്റുകൾ പൊട്ടി വീണു.

