പെട്ടിമുടി ദുരന്തം: പ്രത്യേക സംഘത്തിൻ്റെ റിപ്പോര്‍ട്ട് ദുരന്ത നിവാരണ കമ്മീഷണർ പരിശോധിക്കും
ദുരന്തം ജില്ലാ അധികൃതരെ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായോ എന്നും വാർത്താവിനിമയ സംവിധാനങ്ങളുടെ പിഴവുണ്ടായി എന്നുള്ള കണ്ടെത്തലുകളും കമ്മീഷണർ പരിശോധിക്കും.
ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ പ്രത്യേക സംഘത്തിൻ്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ ദുരന്ത നിവാരണ കമ്മീഷണർ എ കൗശികൻ ഐഎഎസ് പരിശോധിക്കും. ദുരന്തം ജില്ലാ അധികൃതരെ അറിയിക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. വാർത്താവിനിമയ സംവിധാനങ്ങളുടെ പിഴവുണ്ടായി എന്നുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകളും അന്വേഷിക്കും.
കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാത്രി വരെ പെട്ടിമുടി ശാന്തമായിരുന്നു. എന്നാൽ രാത്രി പത്തേമുക്കാലിനുണ്ടായ ഉരുൾപൊട്ടൽ പെട്ടിമുടിയെ ദുരന്തഭൂമിയാക്കി. നാല് ലയങ്ങളിലായി ഉണ്ടായിരുന്ന 36 വീടുകൾ മണ്ണിനടിയിലായി. മൊബൈൽ ടവർ നിശ്ചലമായിരുന്നതിനാൽ പെട്ടിമുടി ദുരന്തം പുറത്തറിഞ്ഞത് പിറ്റേദിവസം രാവിലെയാണ്. ഇതിനകം അപകടത്തിൽപ്പെട്ട 82 പേരിൽ 70 പേർ മണ്ണിനടിയിലായി. അപകടത്തില്‍ നിന്ന് 12 പേർ മാത്രമാണ് രക്ഷപ്പെട്ടത്. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.