'നീതി ലഭ്യമാക്കാന്‍ കേന്ദ്രം ഇടപെടണം'; വാളയാറിലെ കുരുന്നുകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ എംപി
കുറ്റകൃത്യം മൂടിവെയ്ക്കാനായി രാഷ്ട്രീയ ഇടപെടല്‍ വാളയാര്‍ കേസില്‍ ഉണ്ടായിട്ടുണ്ട്. രണ്ട് കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ് ചെയ്തതതെന്നും രാജീവ് ചന്ദ്രശേഖര്‍ എംപി
ബംഗളൂരു: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ മരിച്ച കേസിൽ ഉടന്‍ കേന്ദ്രം ഇടപെടണണെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ട്വിറ്ററിലൂടെ ടാഗ് ചെയ്താണ് ഉടന്‍ ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കുറ്റകൃത്യം മൂടിവെയ്ക്കാനായി രാഷ്ട്രീയ ഇടപെടല്‍ വാളയാര്‍ കേസില്‍ ഉണ്ടായിട്ടുണ്ട്.
രണ്ട് കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ് ചെയ്തത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സും കേന്ദ്ര മന്ത്രാലയവും നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്നാണ് രാജീവ് ചന്ദ്രശേഖര്‍ എംപി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും കേരള ഗവര്‍ണറെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്.
ഒക്ടോബർ 25-നാണ് കേസിലെ മൂന്ന് പ്രതികളെയും പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച പറ്റി എന്ന് കോടതി നിരീക്ഷിച്ചിരുന്നു. 2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാർച്ച്-4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
രണ്ട് പെൺകുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. ആദ്യ മരണത്തിൽ കേസ് എടുക്കാന്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്ന് വാളയാര്‍ എസ്ഐയെ സ്ഥലം മാറ്റിയിരുന്നു. പിന്നീട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചത്. പ്രതികളുടെ രാഷ്ട്രീയസ്വാധീനം തുടക്കം മുതലേ കേസിനെ വിവാദമാക്കിയിരുന്നു.