തദ്ദേശ തെരഞ്ഞെടുപ്പിൽ പലയിടത്തും എൻഡിഎയുടെ വോട്ടുവിഹിതം വർദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് രാജീവ് ചന്ദ്രശേഖറിന്‍റെ കുറിപ്പ്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ കണ്ടത് ഒറ്റപ്പെട്ട പ്രവണത അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ.
തിരുവനന്തപുരം: കേരളത്തിൽ വളരുന്ന ഒരേയൊരു രാഷ്ട്രീയ ശക്തി ബിജെപിയാണെന്ന് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തദ്ദേശ തെരഞ്ഞെടുപ്പിൽ പലയിടത്തും എൻഡിഎയുടെ വോട്ടുവിഹിതം വർദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് രാജീവ് ചന്ദ്രശേഖറിന്‍റെ അവകാശവാദം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ എൻഡിഎയുടെ വോട്ടുവിഹിതം 2020നെ അപേക്ഷിച്ച് ഇരട്ടിയിലധികമായെന്ന് സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ രാജീവ് ചന്ദ്രശേഖർ വിശദീകരിക്കുന്നു. ഇത് ഒറ്റപ്പെട്ട പ്രവണതയല്ലെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പിന്‍റെ പൂർണരൂപം
"കണക്കുകൾ കള്ളം പറയില്ല. കോട്ടയത്തെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ എൻഡിഎയുടെ വോട്ട് വിഹിതം ഇരട്ടിയിലധികമായി- 2020 ലെ 11.4 ശതമാനത്തിൽ നിന്ന് 2025 ൽ 26.9 ശതമാനം ആയി. വെറും 5 വർഷത്തിനുള്ളിൽ 15.5 ശതമാനം വർദ്ധന. ഇത് ഒറ്റപ്പെട്ട പ്രവണതയല്ല. ഞാൻ സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നത് ഈ കണക്ക് സ്ഥിരീകരിക്കുന്നു: കേരളത്തിൽ വളരുന്ന ഒരേയൊരു രാഷ്ട്രീയ ശക്തി ബിജെപിയാണ്.
അഴിമതി, വിവാദം, സിപിഎം – കോൺഗ്രസ് സ്തംഭനാവസ്ഥ എന്ന രാഷ്ട്രീയത്തിൽ നിന്ന് മാറി വികസനം, ഉത്തരവാദിത്ത ഭരണം എന്നിവയെക്കുറിച്ചുള്ള ബിജെപി/എൻഡിഎയുടെ കാഴ്ചപ്പാടിലേക്ക് മലയാളികൾ നീങ്ങുകയാണ്. ദിശ വ്യക്തമാണ്. മാറ്റം ആരംഭിച്ചു"- എന്നാണ് രാജീവ് ചന്ദ്രശേഖറിന്‍റെ കുറിപ്പ്.
തദ്ദേശ വോട്ട് കണക്കിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ എൻഡിഎ മുന്നിൽ
എൻഡിഎ കോർപ്പറേഷൻ ഭരണം പിടിച്ച തിരുവനന്തപുരത്തെ നേമം, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങളിൽ എൻഡിഎയ്ക്കാണ് ഭൂരിപക്ഷം. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടു കണക്കിന്‍റെ അടിസ്ഥാനത്തിൽ നോക്കിയാൽ കേരളത്തിൽ ഇപ്പോൾ 80 നിയമസഭാ സീറ്റുകളിൽ യുഡിഎഫ് മുന്നിൽ എത്തിയപ്പോൾ. എൽഡിഎഫിന് 58 നിയമസഭാ സീറ്റിലാണ് . മലപ്പുറം, വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ യുഡിഎഫിന്റെ സമഗ്രാധിപത്യമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ എൽഡിഎഫിന് മുൻതൂക്കം ഉണ്ട്. കണ്ണൂരിൽ ഒരു സീറ്റിന്റെ വ്യത്യാസത്തിൽ മാത്രമാണ് എൽഡിഎഫിന്റെ മുൻതൂക്കം.


