നേമം നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഒരു വികസന മാർഗ്ഗരേഖ പുറത്തിറക്കി. ആറ്റുകാൽ ടൗൺഷിപ്പ്, കിരീടം പാലം നവീകരണം, വെള്ളായണി കായൽ ടൂറിസം എന്നിവയുൾപ്പെടെ ത്രീ ടയർ വികസന മാതൃകയാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. കേന്ദ്ര-കോർപ്പറേഷൻ ഭരണ സഹകരണത്തോടെ മണ്ഡലത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു
തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ വികസന മാർഗ്ഗരേഖ അവതരിപ്പിച്ച് എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. മണ്ഡലത്തിൽ ഇതുവരെ കണ്ടുസഹിച്ച രാഷ്ട്രീയത്തിന് മാറ്റം കൊണ്ടുവരാനാണ് താൻ മത്സരിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മാർഗ്ഗരേഖ വെറുമൊരു പ്രഖ്യാപനമല്ലെന്നും ജനങ്ങളുമായുള്ള സോഷ്യൽ കോൺട്രാക്ടാണെന്നും നടപ്പാക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ആറ്റുകാൽ ടൗൺഷിപ്പ് നിർമ്മാണം, കിരീടം പാലം നവീകരിച്ച് സാംസ്‌കാരിക-വാണിജ്യ കേന്ദ്രമാക്കുക, വിജയമോഹിനി മിൽ നവീകരണം വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.
ടൂറിസം മേഖലയിൽ കണ്ണുവച്ച് പ്രഖ്യാപനങ്ങൾ
വെള്ളായണി കായലിനെ ആധുനിക വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും ആരോഗ്യ - കായിക മേഖലകളിൽ വൻ വികസനം കൊണ്ടുവരുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പുനൽകി. തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്നത് ബി ജെ പിയായതിനാൽ, നേമത്ത് നിന്ന് ഒരു ബി ജെ പി എം എൽ എ കൂടി ഉണ്ടായാൽ കേന്ദ്രവുമായി സഹകരിച്ച് ത്രീ ടയർ വികസനത്തിലൂടെ മണ്ഡലത്തെ മാറ്റിയെടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിക്കിടെ തിരുവല്ലം സി പി ഐ ലോക്കൽ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായ ജി എസ് ബിന്ദു അടക്കമുള്ള ഇടത് നേതാക്കൾ ബി ജെ പിയിൽ ചേർന്നത് എൻ ഡി എ ക്യാമ്പിന് ആവേശം പകർന്നു. നേമത്ത് സിറ്റിംഗ് എം എൽ എയായ വി ശിവൻകുട്ടിയാണ് എൽ ഡി എഫിനായി വീണ്ടും മത്സരിക്കുന്നത്. അരുവിക്കര മുൻ എം എൽ എയും കവടിയാർ കൗൺസിലറുമായ കെ എസ് ശബരീനാഥനാണ് യു ഡി എഫ് സ്ഥാനാർഥി.
