കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം നിമിഷപ്രിയയോട് കരുണ കാണിക്കുമെന്നാണ് നമ്മുടെ പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരം: നിമിഷ പ്രിയയുമായി ബന്ധപ്പെട്ട് യെമനിൽ നിന്ന് പുറത്തു വരുന്ന വാർത്തകൾ പ്രതീക്ഷ നൽകുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വധശിക്ഷ മാറ്റിവെച്ചതിൽ കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകൾ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിമിഷ പ്രിയയുടെ വിഷയത്തിൽ മോദി സർക്കാർ എടുക്കുന്ന നടപടികൾ ഏറെ ശ്രദ്ധാപൂർവ്വമാണ്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം നിമിഷപ്രിയയോട് കരുണ കാണിക്കുമെന്നാണ് നമ്മുടെ പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം, നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെട്ടത് മനുഷ്യനെന്ന നിലയിലാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രതികരിച്ചു. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപ്പെട്ടത്. ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്. വിഷയത്തിൽ തുടർന്നും ഇടപെടും. ഇടപെടുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്. യമൻ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താൻ ബന്ധപെട്ടത്. ആ രാജ്യത്തെ മുഴുവൻ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവരെന്നും കാന്തപുരം പറഞ്ഞു. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് നിമിഷപ്രിയ. നാളെയാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. വിധി നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് വിധി നടപ്പാക്കുന്നത് മാറ്റിവച്ചതായുള്ള അറിയിപ്പ് വന്നത്. 2017 ജൂലൈ 25നാണ് കൊലപാതകം നടന്നത്.
യമനിൽ നഴ്‌സായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ സഹായം വാഗ്ദാനം ചെയ്ത് വന്ന യെമൻ പൗരൻ തലാൽ അബ്ദുമഹദിയെ അമിത ഡോസ് മരുന്നു കുത്തിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു. തൻ്റെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയ പറഞ്ഞത്.



