കാസര്‍കോട് കോൺഗ്രസ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെയെന്ന് സുചന,എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്ത്
കോണ്‍ഗ്രസ് മണ്ഡലം സമവായ കമ്മറ്റിയിലെ പതിനൊന്നില്‍ ആറ് പേര്‍ രാജിവച്ചു. രാജിവച്ചവരെല്ലാം രാജ്മോഹന്‍ ഉണ്ണിത്താന്‍ വിരുദ്ധരാണ്

കാസര്‍കോട് :വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്മോഹന്‍ ഉണ്ണിത്താന് സാധ്യത ഏറിയതോടെ വിരുദ്ധപക്ഷം സജീവമായി രംഗത്ത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയും രഹസ്യ യോഗം വിളിച്ചുമെല്ലാമാണ് ഉണ്ണിത്താനെതിരെ ഇവരുടെ നീക്കം.സെപ്റ്റംബര്‍ ഒന്‍പതിന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി കാസര്‍കോട്ട് നടത്തിയ നിരാഹാര സമരം. ഉദ്ഘാടനം ചെയ്യാനെത്തിയത് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആയിരുന്നു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ ശക്തമായത് ഇതിന് ശേഷമാണ്.
ഇതോടെ സാധ്യത വെട്ടാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസിലെ ഉണ്ണിത്താന്‍ വിരുദ്ധ പക്ഷം. നീലേശ്വരത്ത് ഒരു ഹോട്ടലില്‍ രഹസ്യ യോഗം.ചേര്‍ന്നു.ഒരു പടികൂടി കടന്ന് കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്‍ ഉണ്ണിത്താനെതിരെ പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തി. കോണ്‍ഗ്രസ് മണ്ഡലം പുന സംഘടനയുമായി ബന്ധപ്പെട്ടാണ് പരസ്യ പ്രസ്താവന നടത്തിയതെങ്കിലും ലക്ഷ്യം രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെയായിരുന്നു.ഇതോടെ പാര്‍ട്ടി ഇടപെട്ടു. കോണ്‍ഗ്രസില്‍ നിന്ന് കരിമ്പില്‍ കൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു.കോണ്‍ഗ്രസ് മണ്ഡലം സമവായ കമ്മറ്റിയിലെ പതിനൊന്നില്‍ ആറ് പേര്‍ ഇതിനകം രാജിവച്ചു. രാജിവച്ചവരെല്ലാം രാജ്മോഹന്‍ ഉണ്ണിത്താന്‍ വിരുദ്ധരാണ്