Rajya Sabha MP Suspension : രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത എംപിമാരെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ
സസ്പെൻഷനിലായ പാർട്ടികളെ മാത്രം ചർച്ചയ്ക്കു വിളിച്ചത് പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനാണെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. എളമരം കരീം, ബിനോയ് വിശ്വം എന്നിവർ ഉൾപ്പടെ പന്ത്രണ്ട് എംപിമാരെയാണ് രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ദില്ലി: രാജ്യസഭയിൽ (Rajyasabha) നിന്ന് സസ്പെൻഡ് ചെയ്ത എംപിമാരെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ. പാർലമെന്‍ററികാര്യമന്ത്രി പ്രള്ഹാദ് ജോഷിയാണ് (Pralhad Joshi) എംപിമാരെ ചർച്ചയ്ക്കു വിളിച്ചത്. എംപിമാർ ഉൾപ്പെട്ട അഞ്ചു പാർട്ടികളുടെയും നേതാക്കളെയും വിളിച്ചിട്ടുണ്ട്. എന്നാൽ എംപിമാർ ചർച്ചയിൽ നിന്ന് വിട്ടുനിന്നേക്കും. എല്ലാ പ്രതിപക്ഷ കക്ഷികളെയും ചർച്ചയ്ക്കു വിളിക്കണം എന്നാണ് നിലപാടെന്ന് എളമരം കരീമും ബിനോയ് വിശ്വവും അറിയിച്ചു. പാർലമെന്റിൽ നാളെ രാവിലെ ചേരുന്ന യോഗത്തിൽ പ്രതിപക്ഷം അന്തിമ തീരുമാനം എടുക്കും
സസ്പെൻഷനിലായ പാർട്ടികളെ മാത്രം ചർച്ചയ്ക്കു വിളിച്ചത് പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനാണെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. എളമരം കരീം, ബിനോയ് വിശ്വം എന്നിവർ ഉൾപ്പടെ പന്ത്രണ്ട് എംപിമാരെയാണ് രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ സമ്മേളനത്തിലുണ്ടായ ബഹളത്തിൻറെ പേരിലാണ് ഈ സമ്മേളനം അവസാനിക്കുന്നത് വരെയുള്ള സസ്പെൻഷൻ.
വർഷകാല സമ്മേളനത്തിൽ ഇൻഷുറൻസ് നിയമഭേഗദഗതി പാസ്സാക്കുന്ന സമയത്ത് രാജ്യസഭ നാടകീയ കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. മാർഷൽമാരെ എംപിമാർ കൈയ്യേറ്റം ചെയ്തെന്ന റിപ്പോർട്ട് രാജ്യസഭ സെക്രട്ടറിയേറ്റ് തയ്യാറാക്കി. അന്വേഷണത്തിന് അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു ഉത്തവ് നൽകിയെങ്കിലും പ്രതിപക്ഷം ഇതുമായി സഹകരിച്ചില്ല. എംപിമാരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം തുടർന്ന് സഭയിൽ കൊണ്ടു വരികയായിരുന്നു. എളമരം കരീം, ബിനോയ് വിശ്വം എന്നിവർക്കൊപ്പം പ്രിയങ്ക ചതുർവേദി, ഡോള സെൻ തുടങ്ങിയവരും പട്ടികയിലുണ്ട്. സഭയിലെ ബഹളത്തിൻ്റെ പേരിൽ ഒരു സമ്മേളന കാലത്തേക്ക് ഇത്രയും അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നത് അസാധാരണമാണ്.