സ്വര്‍ണക്കടത്ത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ പേടി
ഐ ഫോൺ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കോട്ടയം: സ്വര്‍ണക്കടത്ത് കേസിൽ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടുത്തുകാരുടേയും മനുഷ്യക്കടത്തുകാരുടേയും ഏജന്റായി സര്‍ക്കാര്‍ മാറി. ജനകീയ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാകാൻ പാടില്ലാത്ത തെറ്റുകളുടെ പരമ്പരയാണ് ഇടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. സ്വര്‍ണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അഞ്ചാം പ്രതിയായിട്ടും എല്ലാം ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. എം ശിവശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയന് പേടിയാണെന്നും ശിവശങ്കര്‍ വാ തുറന്നാൽ പല കാര്യങ്ങളും പുറത്ത് വരുമെന്നും രമേശ് ചെന്നിത്തല ആഞ്ഞടിച്ചു.
സ്വര്‍ണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായപ്പോൾ മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനും അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് സ്വര്‍ണക്കടത്തിന് എം ശിവശങ്കര്‍ ചുക്കാൻ പിടിച്ചത് 21 തവണയാണ്. ശിവശങ്കറിനെ സര്‍വ്വീസിൽ നിന്ന് നീക്കാൻ സര്‍ക്കാര്‍ തയ്യാറാകണം. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
പമ്പാ മണൽകടത്തും ബെവ്കോ ആപ്പിലും ഇ മൊബിലിറ്റിയിലും ശിവശങ്കറിലൂടെ മുഖ്യന്ത്രിക്കും പങ്കുണ്ട്. ഇതൊക്കെ മൂടിവയ്ക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. ആലിബാബയും 40 കള്ളൻമാരുമാണ് കേരളം ഭരിക്കുന്നത്. ബിനീഷ് കോടിയേരിക്കെതിരെ എഫ്ഐആറിടാൻ സർക്കാർ തയ്യാറാകണം. കേരള പൊലീസ് ഉറങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
കാണാതായ ഒരു ഐഫോൺ ആരുടെ കയ്യിലുണ്ടെന്ന് അറിയാം .പക്ഷേ വെളിപ്പെടുത്തില്ല. ഐ ഫോൺ കൈപ്പറ്റിയെന്ന് ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു