കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇല്ലാത്ത കേസാണ് തെരഞ്ഞെടുപ്പ് വന്നപ്പോൾ പൊങ്ങി വന്നത്. എംഎൽഎമാര്‍ക്കെതിരായ കേസ് മുഖ്യമന്ത്രി നടത്തുന്ന ഗൂഢാലോചനയല്ലാതെ മറ്റൊന്നുമല്ലെന്ന് ചെന്നിത്തല

ദില്ലി: കോണ്‍ഗ്രസ് എംഎൽഎമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാ‍ർ എന്നിവർക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്ത ക്രൈംബ്രാഞ്ച് നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ മൂന്നു വർഷമായി ഇല്ലാത്ത കേസാണ് ഇടതു ഭരണകൂടം കോൺഗ്രസ്എംഎൽഎമാർക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ഇടതു മുന്നണി പരിഭ്രമിച്ചിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സാധ്യത പട്ടികയിൽ പേര് വന്നപ്പോഴാണ് എംഎൽഎമാർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. തിടുക്കത്തിൽ ഉള്ള നടപടി മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചന വെളിവാക്കുന്നതാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

ജനപ്രതിനിധികൾക്കെതിരായ കേസുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. കേന്ദ്രത്തിൽ എൻഡിഎയും കേരളത്തിൽ ഇടതുമുന്നണിയും കോൺഗ്രസ് നേതാക്കളെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും, കോൺഗ്രസ് മതേതര നിലപാടുകളിൽ ഉറച്ചു നിന്നു കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടും എന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു