മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന തരൂരിന്‍റെ പ്രസ്‍താവനയ്ക്ക് എതിരെ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 

തിരുവനന്തുരം: മുഖ്യമന്ത്രിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച തരൂരിനെതിരെ കടുപ്പിച്ച് രമേശ് ചെന്നിത്തല. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന തരൂരിന്‍റെ പ്രസ്‍താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി കടുപ്പിക്കുകയാണ്. പറയാനുള്ളത് പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്ന് കെസിവേണുഗോപാൽ ഓർമ്മിപ്പിച്ചു. എന്ത് പറയാനുണ്ടെങ്കിലും പാര്‍ട്ടിയില്‍ പറയണം. ഒരുമാസത്തിനിടെ മൂന്നുതവണ കെപിസിസി യോഗം വിളിച്ചു. കോണ്‍ഗ്രസുകാര്‍ പരസ്‍പ്പരം പറയുന്നത് ചര്‍ച്ചയാക്കാന്‍ ഇടവരുത്തരുതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 

YouTube video player

സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനത്തെതിരെ ഒറ്റക്കെട്ടായി നേതാക്കൾ രംഗത്തെത്തിയതോടെ നിലപാടിൽ പിന്നോട്ട് പോയിരിക്കുകയാണ് ശശി തരൂർ. നിയമസഭാ തെരഞ്ഞെടുപ്പ് 2026 ലാണെന്നും ഏത് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നതിൽ പാർട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും തരൂർ വിശദീകരിച്ചു. അതേസമയം സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ മുജാഹിദ് വിഭാഗം അധ്യക്ഷൻ അബ്ദുള്ളക്കോയ മദനി എന്നിവരെ ഓഫിസുകളിലെത്തിയാണ് തരൂർ സന്ദര്‍ശിച്ചു. സുന്നി - മുജാഹിദ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ തരൂരിനെ വ്യക്തിപരമായി പ്രശംസിച്ചെങ്കിലും പരസ്യ പിന്തുണ നേതാക്കൾ പ്രഖ്യാപിച്ചില്ല.

നടന്നത് സൗഹാർദ്ദ കൂടിക്കാഴ്ച മാത്രമാണെന്നായിരുന്നു തരൂ‍രിന്‍റെ നിലപാട്. എം കെ രാഘവൻ എംപിക്കൊപ്പമാണ് തരൂരെത്തിയത്. നേരത്തെ നടത്തിയ പര്യടനത്തിൽ മതസംഘടനാ നേതാക്കളെ കണ്ടിരുന്നില്ല. മുന്നണിയ്ക്കകത്ത് ഭിന്നിപ്പുണ്ടാക്കുമെന്നതിനാൽ മതസംഘടനകളോട് കരുതലോടെയ നിലപാടെടുക്കാൻ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. തരൂർ പ്രതീക്ഷിച്ചത് പോലെ പരസ്യപിന്തുണ മുസ്ലിം സംഘടനകൾ നൽാകത്തതിന് പിന്നിൽ ലീഗിന്‍റെ ഇടപെലാണെന്നാണ് സൂചന. നിലവിൽ ലീഗുമായി പല പ്രശ്നങ്ങളിലും മുജാഹിദ് സുന്നി സംഘടനകൾക്കുള്ള അഭിപ്രായ വ്യത്യാസം കൂടി കണക്കിലെടുത്താണ് തരൂരിന്‍റെ സന്ദർശനം.