ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ നടന്ന കോടികളുടെ അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. കരാറിനെ കുറിച്ചുള്ള സംശങ്ങളുന്നയിച്ച് നൽകിയ കത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി കണ്ണിൽ പൊടിയിടൽ മാത്രമാണെന്നും പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. 

തിരുവനന്തപുരം: കിഫ്ബി വായ്പ ഉപയോഗിച്ച് നടപ്പാക്കുന്ന കെ എസ് ഇ ബിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നതില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കരാറിനെക്കുറിച്ചുള്ള സംശങ്ങളുന്നയിച്ച് നൽകിയ കത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി കണ്ണിൽ പൊടിയിടൽ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

Read Also: കെഎസ്ഇബി ട്രാൻസ്ഗ്രിഡ് അഴിമതി: മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുമായി ചെന്നിത്തല

അരി എത്രയെന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കുന്നതെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. കിഫ്ബി യുടെ വരവ് ചെലവ് കണക്ക് പരിശോധിക്കാൻ കഴിയുന്നില്ലെന്ന് താന്‍ 2016ൽ ഉന്നയിച്ചതാണ്. അപാകത പരിഹരിക്കാമെന്ന് അന്ന് ധനമന്ത്രി മറുപടി നൽകിയിരുന്നു. കിഫ്ബിക് പ്രതിപക്ഷം എതിരല്ല. ധൂര്‍ത്തിനെയാണ് എതിര്‍ക്കുന്നത്. സമാന്തര സ്ഥാപനമായാണ് കിഫ് ബി പ്രവർത്തിക്കുന്നത്.

Read Also: ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങൾക്ക് എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടി

എസ്റ്റിമേറ്റിനെക്കാൾ 10% കൂടുതലാണ് ടെണ്ടറെങ്കിൽ റദ്ദാക്കണമെന്ന് ഉത്തരവുള്ളതാണ്. അതാണ് ഇവിടെ ലംഘിച്ചത്. വൻകിട കമ്പനികൾക്ക് ടെണ്ടറിൽ പങ്കെടുക്കാൻ പ്രീ ക്വാളിഫിക്കേഷൻ കരാറിൽ മാറ്റം വരുത്തി. ത്രികക്ഷികരാറിലുള്ളത് വിചിത്രമായ കാര്യങ്ങളാണ്. പലിശ പിന്നീട് തീരുമാനിക്കാമെന്നാണ് കരാർ. പണം കൊടുത്തു കഴിഞ്ഞ ശേഷം പലിശ പിന്നീട് തീരുമാനിക്കാമെന്ന കിഫ്ബി ന്യായം വിചിത്രമാണ്. ടെണ്ടറിൽ പങ്കെടുത്ത ചില പ്രത്യേക കമ്പനികളുടെ ഓഫർ വാങ്ങിയാണ് ഇളവുകൾ വരുത്തിയത്.

എന്തായിരുന്നു ഓഫറുകളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എസ്റ്റിമേറ്റുകൾ പുറത്തു വിടാൻ വെല്ലുവിളിക്കുന്നു. റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം പദ്ധതിക്കില്ല. ട്രാൻസ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടന്നിട്ടുണ്ട്. ജേക്കബ് തോമസിനെ മാറ്റാൻ കാരണം ഇതായിരുന്നു. പോൾ ആന്‍റണിയെയും ഇളങ്കോവിനെയും ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റിയത് അവർ കരാറിനെതിരെ എടുത്ത നിലപാട് മൂലമാണ്. പാർട്ടി ഫണ്ടിലേക്ക് പണം കിട്ടാനാണ് സെലക്ടീവ് ബിഡിംഗ് നടത്തിയത്.

Read Also: ട്രാൻസ്ഗ്രിഡ് ആരോപണം ശക്തമാക്കി പ്രതിപക്ഷം; പുകമറയെന്ന് കോടിയേരി, അടിസ്ഥാനരഹിതമെന്ന് മന്ത്രി

കരാർ ലഭിച്ചത് തൂത്തുക്കുടിയിൽ മത്സ്യതൊഴിലാളികളെ വെടിവച്ചു കൊന്ന സ്റ്റർലൈറ്റ് കമ്പനിക്കാണ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. സിബിഐ അന്വേഷണം വേണം. 4500 കോടിയുടെ പദ്ധതിക്ക് സ്വകാര്യതയില്ല. ലാവ്ലിൻ മുതൽ കെഎസ്ഇബി വരെ സി പി എമ്മിന്റെ കറവപശുവാണ്. താൻ പറയുന്നതാണോ മുഖ്യമന്ത്രി പറയുന്നതാണോ ശരിയെന്ന് തെളിയട്ടെയെന്നും ചെന്നിത്തല പറഞ്ഞു.