മുഖ്യമന്ത്രി എവിടെ? കാനം കാശിക്ക് പോയോ? ; മന്ത്രിസഭ രാജിവക്കണമെന്ന് രമേശ് ചെന്നിത്തല
സ്വര്‍ണക്കടത്ത് അന്വേഷണം ശരിയായ ദിശയിലെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. പാർട്ടി സെക്രട്ടറിയുടെ മകനേയും കെടി ജലീലിനെയും ചോദ്യം ചെയ്തതോടെ സിപിഎം നിലപാട് മാറ്റി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണ വിവരങ്ങളും പുറത്ത് വരുന്ന സാഹചര്യത്തിൽ മന്ത്രിസഭക്ക് അധികാരത്തിൽ തുടരാൻ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിൽ നിന്ന് ഇറങ്ങണം. മന്ത്രിസഭ ഒന്നാകെ രാജി വച്ച് ഒഴിയണമെന്നും ഈക്കാര്യം ആവശ്യപ്പെട്ട് വരുന്ന 22 ന് സെക്രട്ടേറിയറ്റിന് മുന്നിലും വിവിധ കളക്ട്രേറ്റുകൾക്ക് മുന്നിലും യുഡിഎഫ് ഉപരോധം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു,
സ്വര്‍ണക്കടത്ത് അന്വേഷണം ശരിയായ ദിശയിലെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. പാർട്ടി സെക്രട്ടറിയുടെ മകനേയും കെടി ജലീലിനെയും ചോദ്യം ചെയ്തതോടെ സിപിഎം നിലപാട് മാറ്റി. ഇക്കാര്യത്തിൽ ഇനി മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ടെന്നാണ് അറിയേണ്ടത്. അതിന് മുഖ്യമന്ത്രിയെ കാണാനെ ഇല്ലെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. ഇതു പോലെ ഒരു നാറിയ ഭരണം കേരളം കണ്ടിട്ടില്ല.
എൻഫോഴ്സ്മെന്റ് അധികൃതർ കെടി ജലീലിനെ ചോദ്യം ചെയ്തിട്ടും ഘടകക്ഷികൾ പോലും മൗനത്തിലാണ്. ഇടതു വ്യതിയാനം നോക്കി നടക്കുന്ന കാനം രാജേന്ദ്രൻ എവിടെ ? കാനം കാശിക്ക് പോയോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. കെടി ജലീൽ മാധ്യമങ്ങളെ കളിയാക്കിയിട്ടു കാര്യമില്ല. തൊടുന്യായങ്ങൾ പറഞ്ഞ് ജലീൽ രക്ഷപ്പെടാൻ നോക്കണ്ട.ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ സ്വന്തം ഐഡന്റിറ്റി പോലും മറച്ചു വച്ച് തലയിൽ മുണ്ടിട്ട് കെടി ജലീൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ പോയത് എന്തിനെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം