മന്ത്രിസഭയിലേയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് രമേശ് ചെന്നിത്തല. വി ഡി സതീശനെ പിന്തുണച്ച് കത്ത് നൽകും. ന്ത്രിസഭയിൽ കരുത്ത് കാട്ടാൻ ഒരുങ്ങുകയാണ് കെസി വേണുഗോപാൽ പക്ഷം.
തിരുവനന്തപുരം: മന്ത്രിസഭയിലേയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണച്ച് കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, മന്ത്രിസഭയിൽ കരുത്ത് കാട്ടാൻ ഒരുങ്ങുകയാണ് കെസി വേണുഗോപാൽ പക്ഷം.

കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിസഭയിലേയ്ക്കില്ലെന്ന കടുത്ത നിലപാടിലേക്ക് രമേശ് ചെന്നിത്തല എത്തിയിരിക്കുന്നത്. പകരം തൻ്റെ പക്ഷത്തുള്ളവരെ വരെ നിർദേശിച്ചേക്കുമെന്നാണ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്. അതേസമയം, മന്ത്രിസഭയിൽ കരുത്ത് കാട്ടാൻ ഒരുങ്ങുകയാണ് കെസി പക്ഷം. ശക്തമായ അവകാശ വാദം ഉന്നയിക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
കെ സി വേണുഗോപാലിനും വിഡി സതീശനുമൊപ്പം കേരള മുഖ്യമന്ത്രി പദവിയിലേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ട പേരാണ് രമേശ് ചെന്നിത്തലയുടേത്. 11 ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ലെന്നും അച്ചടക്കം പാലിച്ചിട്ടും അവഗണനയെന്നുമായിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്. വലിയ നിരാശയെന്ന് ഹരിപ്പാട്ടെ കോൺഗ്രസ് പ്രവർത്തകരും പ്രതികരിച്ചു. അവസാന തീരുമാനം രമേശ് ചെന്നിത്തലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചുവെന്നും അർഹതപ്പെട്ട അംഗീകാരം ലഭിച്ചില്ലെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതികരണം.

