രണ്ട് മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് ചൂടിനും പോരിനും വിട നല്‍കി കേരളത്തിലെ രാഷ്ട്രീയ നേതാക്കളെല്ലാം ഇന്നലെ സായാഹ്നത്തില്‍ ഒന്നിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നിനാണ് പ്രമുഖ നേതാക്കളും സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും ഒത്തുകൂടിയത്. 

തിരുവനന്തപുരം: രണ്ട് മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് ചൂടിനും പോരിനും വിട നല്‍കി കേരളത്തിലെ രാഷ്ട്രീയ നേതാക്കളെല്ലാം ഇന്നലെ സായാഹ്നത്തില്‍ ഒന്നിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നിനാണ് പ്രമുഖ നേതാക്കളും സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും ഒത്തുകൂടിയത്. നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിനമായിരുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രമുഖ നേതാക്കളെല്ലാം തലസ്ഥാനത്തുണ്ടായിരുന്നു. 

ഗവര്‍ണര്‍ ജസ്റ്റിസ് പിഎസ് സദാശിവവും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടക്കമുള്ളവരും ഇഫ്താര്‍ വിരുന്നിനെത്തി. കോണ്‍ഗ്രസ് നേതാക്കളുടെ നീണ്ടനിര കണ്ട പരിപാടിയില്‍ ശ്രദ്ധാകേന്ദ്രമായത് ലോക്സഭാ തെരഞ്ഞെടുപ്പ് ജയിച്ച യുഡിഎഫ് നേതാക്കളാണ്. ഇഫ്താര്‍ വിരുന്നിനെത്തിയവരെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവിനൊപ്പം അദ്ദേഹത്തിന്‍റെ കുടുംബവുമുണ്ടായിരുന്നു. 

രാഷ്ട്രീയ സദസുകളില്‍ സാന്നിധ്യമല്ലാതിരുന്ന രമ്യ ഹരിദാസാണ് ഇവിടെയും ശ്രദ്ധാ കേന്ദ്രമായത്. യുഡിഎഫിന്‍റെ യുവ നേതാക്കളോടൊപ്പമായിരുന്നു ആലത്തൂരിന്‍റെ നിയുക്ത എംപി രമ്യയും ഇഫ്താറില്‍ പങ്കെടുത്തത്. ഇത്തരം വേദികളില്‍ അധികമൊന്നും മുഖം കാണിച്ചിട്ടില്ലാത്ത രമ്യയെ കാണാനും പരിചയപ്പെടാനും നേതാക്കന്മാര്‍ തിരക്ക് കൂട്ടി. പരിചയപ്പെട്ട് രമ്യക്കൊപ്പം ഒരു സെല്‍ഫിയെടുക്കാനും നേതാക്കന്‍മാര്‍ തിരക്ക് കൂട്ടി.

ഫോട്ടോ സ്റ്റോറി: ഇഫ്താര്‍ മീറ്റ്

യുഡിഎഫ് നേതാക്കളെ കൊണ്ട് നിറഞ്ഞ വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ശൈലജ ടീച്ചര്‍ തുടങ്ങി നിരവധി മന്ത്രിമാരും ലോക്നാഥ് ബെഹ്റയടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.