'മുഖ്യമന്ത്രി മുൻകൂർ ജാമ്യം എടുത്തതെന്തിന്?', ആഞ്ഞടിച്ച് ചെന്നിത്തല, ഇന്നും തെരുവിൽ സമരം
സ്വര്‍ണക്കള്ളക്കടത്ത് കേസിൽ സിബിഐ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് ഇന്നും സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം നടന്നു.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി മുന്‍ കൂര്‍ ജാമ്യം എടുക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തന്‍റെ ഓഫിസിനെക്കുറിച്ചും അന്വേഷിക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കും വരെ സമരം തുടരുമെന്ന് കോണ്‍ഗ്രസിന്‍റെ താലൂക്ക് ഓഫിസ് ധര്‍ണ നെയ്യാറ്റിന്‍കരയിൽ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രതിപക്ഷനേതാവ് പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്ത് കേസിൽ സിബിഐ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് ഇന്നും സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം നടന്നു. വയനാട് കളക്ടറേറ്റിലേയ്ക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ കളക്ടറേറ്റ് വളപ്പിലേയ്ക്ക് തള്ളിക്കയറി. പാലക്കാട് കളക്ടറേറ്റിലേയ്ക്ക് കെഎസ് യു നടത്തിയ പ്രതിഷേധമാര്‍ച്ചിൽ സംഘര്‍മുണ്ടായി. കളക്ടേറ്റിനുള്ളിലേയ്ക്ക് സമരക്കാര്‍ ചാടിക്കയറി. പൊലീസ് ലാത്തി വീശി. കോഴിക്കോടും ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമമുണ്ടായി.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ബാരിക്കേഡിന്‍റെ ബാരികേഡിന്‍റെ കമ്പി കൊണ്ട് ഒരാള്‍ക്ക് പരിക്കേറ്റു.