Attappadi Infant Death : 'സർക്കാർ ഒന്നാം പ്രതി, നരഹത്യക്ക് കേസെടുക്കണം', അട്ടപ്പാടി ശിശു മരണത്തിൽ ചെന്നിത്തല
സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ നാലു ദിവസത്തിനിടെയുണ്ടായ നാല് കുട്ടികളുടെ മരണം ഒഴിവാക്കാമായിരുന്നു. ഈ വർഷം ഇത് വരെ പതിനൊന്നു മരണം റിപ്പോർട്ട് ചെയ്തത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: അട്ടപ്പാടിയിലെ (Attappadi) ശിശു മരണത്തിന് ( Attappadi Infant Death ) കാരണം സർക്കാരിന്റെ കടുത്ത അനാസ്ഥയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh chennithala). സർക്കാരിനെ ഒന്നാം പ്രതിയാക്കി നരഹത്യക്ക് കേസെടുക്കണമെന്നും കുടുബംങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്ന് നേരത്തേ മരണങ്ങൾ നടന്ന അവസരങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടും അവ പരിഹരിക്കുന്നതിൽ സർക്കാർ ഗുരുതരവീഴ്‌ചവരുത്തി. ഇക്കാര്യത്തിൽ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ നാലു ദിവസത്തിനിടെയുണ്ടായ നാല് കുട്ടികളുടെ മരണം ഒഴിവാക്കാമായിരുന്നു. ഈ വർഷം ഇത് വരെ പതിനൊന്നു മരണം റിപ്പോർട്ട് ചെയ്തത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മരണം ഉണ്ടാകുമ്പോഴും സർക്കാർ വകുപ്പുകൾ തമ്മിൽ പരസ്പരം പഴിചാരി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാണ് ശ്രമിക്കുന്നത്. ആരോഗ്യ വകുപ്പി്നറെയും പട്ടികജാതി വകുപ്പിൻ്റെയും പൂർണ്ണ പരാജയമാണിത്. കുറ്റക്കാർക്കെതിരെ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണം.
ശിശുമരണത്തിൽ സർക്കാരിനെയും ഒന്നാം പ്രതിയും ഉദ്യോഗസ്ഥരെ രണ്ടാം പ്രതിയുമാക്കി കേസെടുക്കണം. എങ്കിൽ മാത്രമേ ആദിവാസി മേഖലയിലെ ഇത്തരം ദാരുണ സംഭവങ്ങൾ ഒഴുവാക്കാനാകൂ. മരണപ്പെട്ട പിഞ്ചു കുട്ടികളുടെ രക്ഷിതാക്കൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അട്ടപ്പാടിയിൽ മാത്രം നാല് ദിവസത്തിൽ പോഷകാഹാരക്കുറവ് മൂലം നാല് കുഞ്ഞുങ്ങളാണ് മരിച്ചത്. വാർത്ത പുറത്ത് വന്നതോടെ അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആര്യോഗ്യമന്ത്രിയും പിന്നോക്ക ക്ഷേമ വകുപ്പു മന്ത്രിയും സ്ഥലം സന്ദർശിച്ചു. ശിശുമരണവുമായി ബന്ധപ്പെട്ട് പരിഹാരമാർഗ്ഗങ്ങളടങ്ങുന്ന റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ജില്ലാ ഭരണകൂടം, ഡിഎംഒ എന്നിവരോട് മന്ത്രി ആവശ്യപ്പെട്ടു. അട്ടപ്പാടിക്കായി കർമപദ്ധതി തയാറാക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം ആദിവാസികളിലെത്തണം. ആദിവാസികളെ എക്കാലത്തും ഫീഡ് ചെയ്യേണ്ടവരാക്കി നിർത്തരുത്. അവരെ സ്വയംപര്യാപ്തരാക്കണം. കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കണമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും പോഷകാഹാരക്കുറവുണ്ടോയെന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു.