ഊരാളുങ്കൽ സൊസൈറ്റിക്ക് പൊലീസിന്‍റെ ഡേറ്റാ ബാങ്ക് നല്‍കരുത്, നടപടി പുനഃപരിശോധിക്കണം: ചെന്നിത്തല
കേരളത്തില്‍ പബ്ബുകള്‍ തുടങ്ങുന്നത് കേരളത്തിനെ മുക്കിക്കൊല്ലാനെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന പൊലീസിന്‍റെ ഡേറ്റാ ബേസ് കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്കായി ആഭ്യന്തര വകുപ്പു തുറന്നുകൊടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഊരാളുങ്കൽ സൊസൈറ്റിക്ക് പൊലീസിന്‍റെ ഡേറ്റാ ബാങ്ക് നൽകരുത്. നടപടി തെറ്റെന്നും സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാന സുരക്ഷയെ സംബന്ധിക്കുന്നതാണ് വിഷയം. പ്രതിപക്ഷം ഇതിനെതിരാണെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ പബ്ബുകള്‍ തുറക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി സൂചന നല്‍കിയതിനെയും ചെന്നിത്തല എതിര്‍ത്തു. കേരളത്തില്‍ പബ്ബുകള്‍ തുടങ്ങുന്നത് കേരളത്തിനെ മുക്കിക്കൊല്ലാനെന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.
പാസ്പോർട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്റ്റ്‍വെയറിന്‍റെ നിർമാണത്തിനായി സംസ്ഥാന പൊലീസിന്‍റെ ഡേറ്റാ ബേസ് സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നു കൊടുക്കണമെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 29 നാണ് പുറത്തുവന്നത്. അതീവ പ്രധാന്യമുളള ക്രൈം ആന്‍റ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‍വർക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ കഴിയുന്ന തരത്തിലുള്ള സ്വതന്ത്രാനുമതിയാണ് നൽകിയത്.
മാത്രമല്ല, സംസ്ഥാന പൊലീസിന്‍റെ സൈബർ സുരക്ഷാ മുൻകരുതൽ മറികടന്ന് ഡേറ്റാ ബേസിൽ പ്രവേശിക്കാനുളള അനുവാദവുമുണ്ട്. സംസ്ഥാനത്തെ മുഴുവൻ പൊലീസ് വിവരങ്ങളും ഊരാളുങ്കൽ സൊസൈറ്റിക്ക് ഞൊടിയിടയിൽ കിട്ടുന്ന വിധത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുതൽ കുറ്റവാളികൾ വരെയുളളവരുടെ മുഴുവൻ വിശദാംശങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിയുടെ സോഫ്ട് വെയർ നിർമാണ യൂണിറ്റിന് ലഭിക്കും. സാധാരണ ഗതിയിൽ സാമ്പിൾ ഡേറ്റ ഉപയോഗിച്ച് സ്വകാര്യ കമ്പനികൾ സോഫ്റ്റ്‍വെയറുകൾ നിർമിക്കുമ്പോഴാണ് ഊരാളുങ്കലിനായി ഈ നീക്കം.