വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിനിടെ എംഎൽഎ ടി. സിദ്ദിഖിനെ കൂവിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി രമ്യാ ഹരിദാസ്. ടൂറിസ്റ്റുകളായി എത്തിയ രാഷ്ട്രീയ അടിമകൾക്ക് നാടിന്റെ വേദന അറിയില്ലെന്ന് രമ്യ പറഞ്ഞു. 

കോഴിക്കോട്: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിനിടെ കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ് സംസാരിച്ചപ്പോൾ സദസിൽ നിന്ന് കൂവലുയർന്ന സംഭവത്തെ രൂക്ഷമായി വിമർശിച്ച് മുൻ എംപിയും കോൺ​ഗ്രസ് നേതാവുമായ രമ്യാ ഹരിദാസ്. മലവെള്ള പാച്ചിലിൽ ഒറ്റപ്പെട്ടു പോയ ജനതയെ ജീവൻ പണയം വെച്ചു ചേർത്തു പിടിച്ച ടി. സിദ്ധിക്ക് എംഎൽഎയെ മുണ്ടക്കൈ -ചൂരൽമലക്കാർക്കറിയാം. ടൂറിസ്റ്റുകളായി വയനാട്ടിൽ എത്തിയ രാഷ്ട്രീയ അടിമകൾക്ക് ആ നാട് അനുഭവിച്ച വേദന അറിയില്ലെന്ന് രമ്യ ഫേസ്ബുക്കിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സർക്കാരിന്‍റെ വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിൽ എംഎല്‍എ ടി സിദ്ദിഖിനെ ഒരുവിഭാ​ഗം കൂക്കിവിളിച്ചിരുന്നു. സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്‍റെ പേര് പറഞ്ഞപ്പോഴായിരുന്നു കൂക്കിവിളി. അതേസമയം, ടൗണ്‍ഷിപ്പ് നിർമ്മാണത്തിന് സർക്കാരിന് സഹായം നൽകരുതെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ സൂചിപ്പിച്ചപ്പോൾ സദസിൽ നിന്ന് കയ്യടികളുമുണ്ടായി. തുടര്‍ന്ന് ടി സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂക്കിവിളിയുണ്ടായി. സിപിഎം പ്രവർത്തകരാണ് കൂക്കിവിളിച്ചതെന്ന് സിദ്ദിഖ് പ്രതികരിച്ചു. ദുരന്തത്തിന് ഇരയായ ഒരാൾ പോലും തനിക്കെതിരെ അസ്വസ്ഥയുടെ ശബ്‍ദം ഉണ്ടാക്കില്ലെന്നാണ് ടി സിദ്ദിഖ് പ്രതികരിച്ചത്. ബാക്കിയുള്ളവരുടെ അസ്വസ്ഥത താൻ കണക്കാക്കുന്നില്ല. സർക്കാരിനോട് ചേർന്ന് നിന്നാണ് എല്ലാവരും ദുരന്തബാധിതർക്കായി പ്രവർത്തിച്ചത്. ഇനിയും ദുരന്ത ബാധിതർക്കായി പ്രവർത്തിക്കും. ഇന്നലെ 50ലധികം വീടുകൾ ദുരന്ത ബാധിതർക്കായി സമർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.