ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. പട്ടികജാതി-പട്ടികവർഗ്ഗ നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും യുവതിയുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഹർജിയിൽ പറയുന്നു.  

കൊച്ചി: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ മുൻകൂർ ജാമ്യത്തിനായി കേരള ഹൈക്കോടതിയെ സമീപിച്ചു. തന്റെ പേരിൽ ചുമത്തിയിട്ടുള്ള പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് പ്രശോഭ് ഹർജിയിൽ വാദിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയാണെങ്കിൽ അതിൽ ജാതി ഒരു ഘടകമായി വരുന്നില്ലെന്നും അതിനാൽ എസ്.സി/എസ്.ടി വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്താൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരിയായ യുവതിയുമായി ദീർഘകാലമായി അടുപ്പമുണ്ട്. ഈ ബന്ധം പുറംലോകം അറിഞ്ഞപ്പോൾ മാത്രമാണ് തനിക്കെതിരെ പരാതി നൽകിയതെന്നും പ്രശോഭ് വത്സൻ ആരോപിക്കുന്നു.

ഹർജി പരിഗണിച്ച ഹൈക്കോടതി സംഭവത്തിൽ പോലീസിനോട് വിശദമായ മറുപടി തേടിയിട്ടുണ്ട്. ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി മെയ് അഞ്ചാം തീയതിയിലേക്ക് മാറ്റി. പാലക്കാട് കോൺഗ്രസിലെ സജീവ പ്രവർത്തകനായ പ്രശോഭിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.