പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചതായി പരാതി; സംഭവം പാലക്കാട്
പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളുമുണ്ടെന്ന് പറഞ്ഞാണ് നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി 25 വയസ്സുകാരൻ നിരന്തരം പീഡിപ്പിച്ചു
പാലക്കാട്: മയക്കുമരുന്നിനടിമയാക്കി പെൺകുട്ടിയെ പീഡീപ്പിച്ചതായി പരാതി. പാലക്കാട് തൃത്താലയിലാണ് സംഭവം. പെൺകുട്ടിക്ക് പ്രായപൂർത്തിയാവുന്നതിന് മുമ്പ് മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചതെന്ന് അമ്മയുടെ പരാതിയിൽ ആരോപിക്കുന്നു. 2019 മുതൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
തൃത്താല സ്വദേശിയായ 18 വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. കറുകപ്പുത്തൂർ സ്വദേശികളായ മുഹമ്മദ്, നൗഫൽ, മേഴത്തൂർ സ്വദേശി അഭിലാഷ്, പള്ളിപ്പടി സ്വദേശി ഷാഹുൽ, തൗസീഫ് എന്നിവർക്കെതിരെയാണ് പരാതി. പെൺകുട്ടിയും മാതാവും വാടകയ്ക്ക് താമസിക്കുമ്പോൾ കുടുംബ സുഹൃത്തായ മുഹമ്മദും സുഹൃത്ത് നൗഫലും പെൺകുട്ടിയെ നഗ്ന ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പെൺകുട്ടിക്ക് കഞ്ചാവും കൊക്കൈയ്ൻ, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നും ഇതിനിടെ നൽകി വശത്താക്കി. ഇതിനിടെ ഇവരുടെ സുഹൃത്തായ അഭിലാഷ്, പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ബന്ധമുണ്ടാക്കി. ജോലി വാഗ്ദാനം നൽകി എറണാകുളത്തേക്ക് പോവാനെന്ന വ്യാജേന പട്ടാമ്പിയിലെ ലോഡ്ജിലെത്തിച്ചും സ്വന്തം വീട്ടിലെത്തിച്ചും നിരവധി തവണ അഭിലാഷ് ലൈംഗികമായി പീഡിപ്പിച്ചു. അഭിലാഷിനൊപ്പം പല തവണ പെൺകുട്ടിയെ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തറിഞ്ഞത്. മൊബൈൽ ഫോണിൽ നിന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ഫോട്ടോ അടക്കമുള്ള തെളിവുകൾ ലഭിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona