വിവാദ പ്ലാന്റുടമയിൽ നിന്ന് കണക്കില്ലാതെ ഫണ്ടുവാങ്ങി; സിപിഎമ്മിനും പുളിക്കൽ പഞ്ചായത്തിനുമെതിരെ റസാഖിന്റെ സഹോദരൻ
പാര്‍ട്ടിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും തേജോവധം ചെയ്തതിനാലാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്നും പ്രസിഡന്റ് കെ.കെ മുഹമ്മദ് പറഞ്ഞു.
മലപ്പുറം : സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെയും പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയും കൂടുതല്‍ ആരോപണവുമായി റസാഖ് പയന്പ്രോട്ടിന്‍റെ സഹോദരൻ. കണക്കില്ലാത്ത ഫണ്ടുകള്‍ നല്‍കിയതിന് പ്രതിഫലമായി പാര്‍ട്ടി ഫാക്ടറി ഉടമയെ സംരക്ഷിച്ചെന്ന് സഹോദരന്‍ പറയുന്നു. പരാതികള്‍ ഉന്നയിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് റസാഖിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചെന്നും ജമാലുദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ പാര്‍ട്ടിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും തേജോവധം ചെയ്തതിനാലാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്നും പ്രസിഡന്റ് കെ.കെ മുഹമ്മദ് പറഞ്ഞു.
യുഡിഎഫ് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് ഫാക്ടറിക്ക് ലൈസന്‍സ് നല്‍കിയതെങ്കിലും പിന്നീട് വന്ന സിപിഎം ഭരണ സമിതി നിര്‍ലോഭ പിന്തുണ നല്‍കിയെന്ന് റസാഖിന്റെ സഹോദരന്‍. ഇതിനുള്ള കാരണവും സഹോദരൻ ചൂണ്ടിക്കാട്ടുന്നു. മൂത്ത സഹോദരന്‍ ശ്വാസ കോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന മരിച്ചതിന് ശേഷം റസാഖ് നടത്തിയ വാര്‍ത്താസമ്മേളനം മാനഹാനിയുണ്ടാക്കിയെന്ന് കാണിച്ച് പ്രസിഡന്റ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നെന്നും സഹോദരന്‍ പറഞ്ഞു.
മാപ്പ് പറഞ്ഞില്ലെങ്കിൽ 10 ലക്ഷം രൂപ മനനഷ്ട്ടത്തിനു കേസ് കൊടുക്കുമെന്നായിരുന്നു നോട്ടീസ്. തെളിവുകള്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് മാനഹാനി വരുത്തിയതിനാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് പ്രസിഡന്റ് കെകെ മുഹമ്മദ് പ്രതികരിച്ചു.ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും അനുമതികള്‍ ഫാക്ടറിക്കുണ്ടെന്നും സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്നും കെകെ മുഹമ്മദ് പറഞ്ഞു. റസാഖിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബം ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Read More : അരിക്കൊമ്പൻ ജനവാസ മേഖലയ്ക്കടുത്ത്, ഒടുവിൽ സിഗ്നൽ ചുരുളിക്ക് സമീപം, നിരീക്ഷിച്ച് തമിഴ് നാട് വനം വകുപ്പ്