കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000 കിലോ (500ചാക്ക്) റേഷനരി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000 കിലോ (500ചാക്ക്) റേഷനരി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ദേശീയപാതയ്ക്ക് സമീപം ഇഞ്ചിവിളയിലെ ഗോഡൗണുകളില്‍ നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട് റേഷനരി പിടിച്ചെടുത്തത്. നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ലഭിച്ചരഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. റേഷനരിയെ ബ്രാന്‍ഡഡ് അരിയാക്കി പൊതുമാര്‍ക്കറ്റില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു. രാവിലെ മുതല്‍ ആരംഭിച്ച പരിശോധന വൈകിട്ട് അഞ്ചുവരെ തുടർന്നു.
പരിശോധന നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ ഗോഡൗണിലേക്കെത്തിച്ച റേഷനരിയും പിടിച്ചെടുത്തു. പിന്നാലെയെത്തിയ തമിഴ്‌നാട് പൊലീസും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും അരി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഗോഡൗണിന് മുന്നിലെത്തിയെങ്കിലും കേരള സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ആര്‍.സ്മിതയുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത റേഷനരി വാഹങ്ങളില്‍ കയറ്റി അമരവിള സിവില്‍ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി.

