രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തത് പകർപ്പാവകാശ നിയമം ലംഘിച്ചെന്ന പരാതിയിൽ; ട്വിറ്റർ വിശദീകരണം
ഡിഎംസിഎ ( ഡിജിറ്റൽ മില്ലേനിയം കോപ്പി റൈറ്റ് ആക്ട് ) നോട്ടീസ് സംബന്ധിച്ച് മന്ത്രിയെ നേരത്തെ തന്നെ ഇമെയിലിലൂടെ അറിയിച്ചുവെന്നും ട്വിറ്റർ വിശദീകരിക്കുന്നു.
ദില്ലി: ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ലോക്ക് ചെയ്തത് പഴയ ഒരു ട്വീറ്റ് പകർപ്പാവകാശ നിയമം ലംഘിച്ചതിനാലാണെന്ന് ട്വിറ്റർ. 2017 ഡിസംബർ 16ന് ചെയ്ത ഒരു ട്വീറ്റ് പകർപ്പാവകാശം ലംഘിച്ചുവെന്ന സോണി മ്യൂസിക്കിന്റെ പരാതിയെ തുടർന്നാണ് ട്വീറ്റ് നീക്കം ചെയ്തതെന്നാണ് വിശദീകരണം. വിജയ ദിവസ് അനുസ്മരിച്ച് അപ്ലോഡ് ചെയ്ത വീഡിയോയിൽ എ ആ റഹ്മാന്റെ മാ തുജേ സലാം എന്ന ഗാനം പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരുന്നു, ഈ പാട്ടിന്റെ പകർപ്പാവകാശം സോണി മ്യൂസിക്കിനാണ്. വീണ്ടും പരാതി ലഭിക്കുന്ന സാഹചര്യമുണ്ടായാൽ അക്കൗണ്ട് സസ്പെൻഡ് ചെയ്യേണ്ടി വരുമെന്നും ട്വിറ്റർ മുന്നറിയിപ്പ് നൽകി.
പരാതിപ്പെട്ട് കൊണ്ടുള്ള രവിശങ്കർ പ്രസാദിൻ്റെ ട്വീറ്റ്
ഡിഎംസിഎ ( ഡിജിറ്റൽ മില്ലേനിയം കോപ്പി റൈറ്റ് ആക്ട് ) നോട്ടീസ് സംബന്ധിച്ച് മന്ത്രിയെ നേരത്തെ തന്നെ ഇമെയിലിലൂടെ അറിയിച്ചുവെന്നും ട്വിറ്റർ വിശദീകരിക്കുന്നു. യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ലെന്നായിരുന്നു മന്ത്രിയുടെ വിമർശനം. ഒരു മണിക്കൂറോളം നേരമാണ് കേന്ദ്ര ഐടി മന്ത്രിയുടെ അക്കൗണ്ട് ട്വിറ്റർ വെള്ളിയാഴ്ച ലോക്ക് ചെയ്തത്. വരക്കുന്ന വരയില്‍ നിന്നില്ലെങ്കില്‍ നീക്കം ചെയ്യുമെന്ന ഭീഷണിയാണിതെന്നും അജണ്ട നടപ്പാക്കുകയാണ് ട്വിറ്ററെന്നുമായിരുന്നു മന്ത്രിയുടെ ആക്ഷേപം.
സമാന സാഹചര്യത്തിൽ തന്റെ അക്കൗണ്ടും ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ ചൂണ്ടിക്കാട്ടി. ബോണി എമ്മിന്റെ പ്രശ്സ്തമായ റാ റാ റാസ്പുട്ടിൻ ഗാനമുപയോഗിച്ചുള്ള ഒരു വീഡിയോ പങ്കുവച്ചതിനായിരുന്നു ശശിതരൂരിരന് പകർപ്പാവകാശ ലംഘനത്തിന് നോട്ടീസ് ലഭിച്ചത്. ഇത്തരം കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപടിയെടുക്കുന്നതിൽ ട്വിറ്ററിനോട് വിശദീകരണം തേടുമെന്നും ഐടി പാര്‍ലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷൻ കൂടിയായ ശശി തരൂര്‍ വ്യക്തമാക്കി.