ഓണക്കാലത്ത് എട്ട് ദിവസം കൊണ്ട് മലയാളി കുടിച്ചു തീർത്തത് 487 കോടിയുടെ മദ്യം!
ഈ മാസം മൂന്ന് മുതൽ ഉത്രാടം വരെയുള്ള എട്ട് ദിവസം 487 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷത്തെക്കാള്‍ മദ്യവിൽപ്പനയിൽ 30 കോടിയുടെ വർധനയാണുണ്ടായത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവിൽപ്പന വീണ്ടും ഉയർന്നു. ഈ മാസം മൂന്ന് മുതൽ ഉത്രാടം വരെയുള്ള എട്ട് ദിവസം 487 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷത്തെക്കാള്‍ മദ്യവിൽപ്പനയിൽ 30 കോടിയുടെ വർധനയാണുണ്ടായത്.
കഴിഞ്ഞ വർഷം ഇതേ കാലയവളിൽ 457 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഇക്കുറി ഉത്രാട ദിനം മാത്രം 90.32 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ ഓണക്കാലത്ത് ഇതേ ദിവസം 88.08 കോടിയുടെ മദ്യമാണ് വിറ്റത്. മൂന്ന് ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ ഔട്ട്‍ലെറ്റിലാണ് ഉത്രാടദിനത്തിൽ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 100. 44 ലക്ഷം രൂപയുടെ കച്ചവടം നടന്നു.
പക്ഷെ, കഴിഞ്ഞ വർഷത്തേക്കാള്‍ ഔട്ട്‍ലെറ്റിലെ വിൽപ്പന്ന ഇക്കുറി കുറവാണ്. കഴിഞ്ഞ വർഷം ഉത്രാടദിനത്തിൽ ഇരിങ്ങാലക്കുടയിൽ 122 ലക്ഷത്തിന്‍റെ മദ്യം വിറ്റിരുന്നു. ആലപ്പുഴ കച്ചേരിപ്പടി ജംങ്ഷനിലെ ഔട്ട് ലെറ്റിലും തിരുവനന്തപുരം പവർഹൗസ് റോഡിലുള്ള ഔട്ട് ലെറ്റുമാണ് വിൽപ്പനയിൽ രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ വർഷ പ്രളയത്തിന് ശേഷം മദ്യ വിലയും നികുതിയും സർക്കാർ വർധിപ്പിച്ചിരുന്നു. ഇതുകൂടിയാണ് കഴിഞ്ഞ വർഷത്തക്കാള്‍ 30 കോടിയുടെ വർധനക്ക് കാരണം.