'ഗർഭം പത്രമിടുന്ന അഹങ്കാരിയുടെ തലയിൽ'; നർമ്മമെന്ന് റെജി ലൂക്കോസ്, സ്ത്രീ വിരുദ്ധതയെ വിമർശിച്ച് സോഷ്യൽമീഡിയ
സ്ത്രീകളെ ഒന്നാകെ അപമാനിക്കുന്നതാണ് ഈ പോസ്റ്റെന്നും ലൈംഗിക പീഡനത്തെ നിസ്സാരവൽക്കരിക്കുകയും തമാശയാക്കുകയും ചെയ്യുന്ന റേപ്പ് ജോക്കുകളെ അംഗീകരിക്കാനാകില്ലെന്നുമാണ് വിമർശനങ്ങൾ...
തിരുവനന്തപുരം: പോക്സോക്കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത സംഭവത്തെ പരാമർശിച്ച് റെജി ലൂക്കോസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ട്രോൾ വിവാദത്തിൽ. അടിമുടി സ്ത്രീ വിരുദ്ധമായ ട്രോളിനെതിരെ നിരവധി പേർ രംഗത്തെത്തുകയും കമന്റുകളിൽ വിമർശനങ്ങൾ നിറയുകയും ചെയ്തതോടെ ഇടത് നിരീക്ഷകനായ റെജി ലൂക്കോസ് പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് ഡീലീറ്റ് ചെയ്തു. എന്നാൽ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
നർമ്മം മാത്രം ആസ്വദിക്കുക എന്ന കുറിപ്പോടെയാണ് റെജി ട്രോൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. 'ഇപ്പോഴത്തെ ചില പെൺകുട്ടികൾ; 'ഇവന് ഇച്ചിരി അഹങ്കാരം കൂടുതലാ.. ഗർഭം ഇവന്റെ തലയൽ വയ്ക്കാം' എന്ന് 'പത്രം ഇടുന്ന പയ്യ'നെ നോക്കി പറയുവന്നതാണ് ട്രോൾ. എന്നാൽ സ്ത്രീകളെ ഒന്നാകെ അപമാനിക്കുന്നതാണ് ഈ പോസ്റ്റെന്നും ലൈംഗിക പീഡനത്തെ നിസ്സാരവൽക്കരിക്കുകയും തമാശയാക്കുകയും ചെയ്യുന്ന റേപ്പ് ജോക്കുകളെ അംഗീകരിക്കാനാകില്ലെന്നുമാണ് വിമർശനങ്ങൾ.
നേരത്തേ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർക്കെതിരെയും സമാനമായ വിമർശനങ്ങൾ ഉയർന്നിരുന്നു. കൊവിഡ് ബാധിച്ച് അത്യാസന്ന നിലയിലായ രോഗിയെ ബൈക്കിൽ കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെടുത്തി ലൈംഗിക പീഡനത്തെ ക്കുറിച്ച് പറഞ്ഞതാണ് ശ്രീജിത്തിനെ വിവാദത്തിലെത്തിച്ചത്.