രഹ്ന ഫാത്തിമ പൊലീസിൽ കീഴടങ്ങി; 'നമ്മൾ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെ'യെന്ന് ഫേസ്ബുക്ക് കുറിപ്പ്
സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് കീഴടങ്ങൽ. തുടർ അന്വേഷണത്തോടും നിയമ നടപടികളോടും പൂർണമായും സഹകരിക്കുമെന്ന് രഹ്ന ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കൊച്ചി: സ്വന്തം സ്വന്തം നഗ്നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്ന് വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുമെന്ന് രഹ്ന നേരത്തെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് കീഴടങ്ങൽ. തുടർ അന്വേഷണത്തോടും നിയമ നടപടികളോടും പൂർണമായും സഹകരിക്കുമെന്ന് രഹ്ന ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സാമൂഹിക മാറ്റത്തിനും ലിംഗ സമത്വത്തിനും സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാൻ പിന്തുണ നൽകിയ എല്ലാവരോടും സ്നേഹം. നമ്മൾ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെയെന്നാണ് രഹ്ന ഫേസ്ബുക്കിൽ കുറിച്ചത്.
ഇങ്ങനെയൊരു കേസുമായി എന്തിന് വന്നെന്നാണ് രഹ്ന ഫാത്തിമയുടെ അഭിഭാഷകനോട് സുപ്രീം കോടതി ചോദിച്ചത്. ലൈംഗികതയെ കുറിച്ച് ഇടുങ്ങിയ കാഴ്ചപ്പാടുള്ളവർക്കിടയിൽ പ്രചരണം നടത്താണ് ശ്രമിച്ചതെന്ന് രഹ്ന ഫാത്തിമയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അമ്പരിപ്പിക്കുന്ന കേസെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് അരുൺ മിശ്ര എന്ത് സംസ്കാരമാണ് ഇതെന്നും ചോദിച്ചു. മുൻകൂര്‍ ജാമ്യം നിഷേധിച്ച സുപ്രീംകോടതി കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിന്‍റെ പരിധിയിൽ ഈ കേസ് വരുമെന്നും വ്യക്തമാക്കിയിരുന്നു.