സജിമോൻ പ്രതിയായ പീഡനക്കേസിലെ അതിജീവിതയുടെ സഹോദരനാണ് ആരോപണവുമായി രംഗത്തുവന്നത്

തിരുവല്ല: തിരുവല്ലയിലെ വിവാദ സിപിഎം നേതാവ് സി.സി. സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തത് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ഇടപെട്ടെന്ന് ആരോപണം. സജിമോൻ പ്രതിയായ പീഡനക്കേസിലെ അതിജീവിതയുടെ സഹോദരനാണ് ആരോപണവുമായി രംഗത്തുവന്നത്. തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി ഇ.പി. ഇടപെട്ടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്താക്കിയ സജിമോനെ ലോക്കൽ കമ്മിറ്റിയിൽ തിരിച്ചെത്തിച്ചതെന്നും സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

സജിമോനും ഏരിയ സെക്രട്ടറിയും ചേർന്ന് തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജനെ കൊണ്ട് പാർട്ടി നടപടി റദ്ദാക്കിച്ചെന്നാണ് ആരോപണം. തുടർച്ചയായി ക്രിമിനൽ കേസുകളിലും വിവാദങ്ങളിലും ഉൾപ്പെട്ട് പാർട്ടിക്ക് ആകെ നാണക്കേട് ആയപ്പോഴാണ് സി.സി. സജിമോനെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ചർച്ച ചെയ്തു പുറത്താക്കിയത്. എന്നാൽ തിരുവല്ലയിലെ ഔദ്യോഗിക വിഭാഗത്തിന്‍റെ പിന്തുണയിൽ കൺട്രോൾ കമ്മീഷൻ വഴി നടപടി റദ്ദാക്കി ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയിൽ തിരിച്ചെടുത്തിലാണ് പാർട്ടി പ്രവർത്തകൻ കൂടിയായ സഹോദരന്‍റെ ആരോപണം. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മുൻപാകെ ഒരു പരാതിയും തനിക്ക് ഇല്ലെന്ന് അതിജീവിത തന്നെ പറഞ്ഞതായി ഔദ്യോഗിക വിഭാഗം അവകാശപ്പെടുന്നുണ്ട്.

എന്തായാലും സിപിഎം തിരുവല്ല ഏരിയ സെക്രട്ടറിയുടെ ഔദ്യോഗിക വിഭാഗവും, ജില്ലാ സെക്രട്ടറിയേറ്റ് അംഗം നേതൃത്വം കൊടുക്കുന്ന എതിർച്ചേരിയും തമ്മിലെ പോര് ശക്തമാകുകയാണ്. വിവാദം അവസാനിപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിന് പോലും കഴിയുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം