ശെൽവരാജ് വിതുര മേമലയിൽ എന്തിനെത്തി? മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
ലോട്ടറി വാങ്ങാനെന്ന് പറഞ്ഞ് തിരുവനന്തപുരത്തേക്ക് പോയ നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ശെൽവരാജിനെ ഇന്നലൊണ് വിതുരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം: വിതുര മേമലയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റുള്ള നെയ്യാറ്റിൻകര (Neyyattinkara) സ്വദേശിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും. ലോട്ടറി വാങ്ങാനെന്ന് പറഞ്ഞ് തിരുവനന്തപുരത്തേക്ക് പോയ നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ശെൽവരാജിനെ ഇന്നലൊണ് വിതുരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശെൽവരാജ് മേമലയിൽ എന്തിന് എത്തി എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അനുമതിയില്ലാതെ പന്നിക്കെണി വച്ചതിന് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ശെൽവരാജിനെ കാണാനില്ലെന്ന പരാതി ഭാര്യ മാരായിമുട്ടം പൊലീസിൽ നൽകിയതാണ് മൃതദേഹം തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്.
തീരമേഖലക്ക് അവഗണന, നാളെ തുറമുടക്കി സമരത്തിന് ലത്തീൻ അതിരൂപതാ ബിഷപ്പിന്‍റെ ആഹ്വാനം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തീരമേഖലയെ സർക്കാരുകൾക്ക് അവഗണിക്കുന്നതായാരോപിച്ച് സമരത്തിന് ആഹ്വാനം ചെയ്ത് ലത്തീൻ അതിരൂപതാ തിരുവനനന്തപുരം ആർച്ച് ബിഷപ് റവ.തോമസ് ജെ. നെറ്റോ. തീരമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി നാളെ തുറമുടക്കിയുള്ള സമരത്തിനാണ് ലത്തീൻ അതിരൂപത ബിഷപ്പിന്റെ തീരുമാനം. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ വിവിധ സംഘടനകൾ വഴിയും അല്ലാതെയും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും പരിഹാരമുണ്ടാകുന്നില്ലെന്നാപിച്ചാണ് ബിഷപ്പിന്റെ പണിമുടക്കാഹ്വാനം. അടുത്തിടെ ചുമതലയേറ്റ ആർച്ച് ബിഷപ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുകയാണ്. ആലപ്പുഴ, കൊല്ലം, പുനലൂർ, നെയ്യാറ്റിൻകര, തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലുള്ള മത്സ്യത്തൊഴിലാളികൾ സമരത്തിൽ പങ്കെടുത്താൽ കേരളത്തിന്റെ തെക്കൻ തീരം ഏതാണ്ട് പകുതി നിശ്ചലമാകും. തൃക്കാക്കര തെരഞ്ഞെടുപ്പ് അടക്കം അടുത്തുനിൽക്കെയാണ് സഭയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്.