പിണറായി വിജയന് സിപിഎം സംസ്ഥാന കമ്മിറ്റിയിലും  പൊളിറ്റ്ബ്യൂറോയിലും സിപിഎം  ഇളവ് നൽകും. പ്രായപരിധി പിണറായി വിജയന് ബാധകമാകില്ല.

ദില്ലി : കേരളാ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും സിപിഎം ഇളവ് നൽകും. പ്രായപരിധി പിണറായി വിജയന് ബാധകമാകില്ല. കണ്ണൂരിൽ നിന്നുള്ള മറ്റൊരു മുതിർന്ന നേതാവായ ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ നിലനിറുത്താനും ധാരണയായെന്നാണ് ഉന്നത പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിശദീകരണം. അതിനാൽ ഇപിക്കും തൽക്കാലം കേന്ദ്ര കമ്മിറ്റിയിൽ തുടരാം. രണ്ടു ടേം മത്സരിച്ചവർക്ക് വീണ്ടും സീറ്റു നല്കേണ്ടതില്ല എന്ന നയം തിരുത്തുന്ന വിഷയം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ ചർച്ചയ്ക്കെടുക്കൂ എന്നാണ് സൂചന.

കേരളത്തിലാണ് സിപിഎമ്മിന് നിലവിൽ ഭരണമുള്ളത്. അതിനാൽ കേരളത്തിൽ ഭരണം നിലനിർത്തുകയെന്നത് ദേശീയ തലത്തിലും സിപിഎമ്മിന് വളരെ പ്രധാനമാണ്. പശ്ചിമ ബംഗാളിലടക്കം അധികാത്തിൽ ഉടൻ തിരിച്ചെത്തുകയെന്നത് അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ. അതിനാൽ കേരളത്തിൽ നിന്നുള്ള നേതാക്കൾക്ക് കൂടുതൽ പരിഗണന ലഭിച്ചേക്കും.

തുടർഭരണത്തിന് ശ്രമിക്കുമ്പോൾ പിണറായി അല്ലാതെ ഒരു നേതാവ് മുന്നിൽ നിറുത്താൻ പാർട്ടിയിലില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിൻറെയും വിലയിരുത്തൽ. 75 വയസ് എന്ന പ്രായപരിധി സിപിഎം കേന്ദ്ര കമ്മിറ്റിയിൽ നേരത്തെ കർശനമായി നടപ്പാക്കിയിരുന്നു. എസ് രാമചന്ദ്രൻ പിള്ളയ്ക്ക് ഒരു തവണ ഇതിൽ ഇളവു നല്കിയിരുന്നു. മുഖ്യമന്ത്രി എന്ന നിലയ്ക്കാണ് പിണറായി വിജയനെ കഴിഞ്ഞ തവണ പിബിയിൽ ഇളവ് നല്കി ഉൾപ്പടെത്തിയത്. ഇത്തവണയും പിണറായി പിബിയിൽ തുടരുമെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. പാർട്ടി തീരുമാനിക്കണം എന്ന് പിണറായി തന്നെ പരസ്യമായി പറഞ്ഞത് സ്വയം ഒഴിയണമെന്ന് ആവശ്യപ്പെടില്ല എന്ന സന്ദേശമായി നേതൃത്വം കാണുകയാണ്. സംസ്ഥാന കമ്മിറ്റിയിലും പിണറായിയെ ഉൾപ്പെടുത്തും. പിണറായി തന്നെ പ്രചാരണവും നയിക്കും എന്നാണ് ഇത് വ്യക്തമാക്കുന്നത്.

സംസ്ഥാന സമ്മേളനത്തിന് കേന്ദ്ര നേതാക്കൾ എത്തും. പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, അശോക് ദാവ്ളെ, ബിവി രാഘവലു എന്നിവർ പങ്കെടുക്കും. ഇവരിൽ അടുത്ത പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് അശോക് ദാവ്ളെ, ബിവി രാഘവലുവുമാണ്. പിണറായി വിജയൻ, എ വിജയരാഘവൻ, എം.എ. ബേബി, എം.വി ഗോവിന്ദൻ എന്നീ പിബി അംഗങ്ങൾ കേരളത്തിലുണ്ട്. വിജു കൃഷ്ണൻ, എആർ സിന്ധു എന്നീ സെൻററിലുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരുമെന്നാണ് പാർട്ടി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. 

മൂന്നാമതും പിണറായി നയിക്കും, സൂചന നൽകി ഇപി ജയരാജൻ; ഭരണരംഗത്ത് പ്രായപരിധി ബാധകമല്ലെന്ന് പ്രതികരണം